പഞ്ചാബ്: പഞ്ചാബിൽ രോഷാകുലരായ കർഷകർ ബിജെപി എം.എൽ.എ വളഞ്ഞിട്ടു മർദ്ദിച്ചു. ബിജെപിയുടെ അബോഹര്‍ എംഎല്‍എ അരുണ്‍ നാരംഗാണ് അക്രമിക്കപ്പെട്ടത്. മുക്തര്‍ ജില്ലയിലെ മാലൗട്ടിലാണ് സംഭവം. സംഘടിച്ചെത്തിയ കര്‍ഷകര്‍ എംഎല്‍എയെ മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും കരിയോയിൽ ഒഴിക്കുകയും ചെയ്തു. ഒരു വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കാനെത്തിയതായിരുന്നു അരുണ്‍ നാരംഗ്.
പ്രദേശത്തെ ബിജെപി ഓഫിസിന് സമീപം കാത്തിരുന്ന പ്രതിഷേധക്കാര്‍ എംഎൽഎയും സംഘവും എത്തിയതോടെ ചാടിവീണു. വാഹനം തടഞ്ഞ പ്രതിഷേധക്കാരില്‍ നിന്നു രക്ഷപ്പെടാനായി എംഎല്‍എയെ ഏതാനും പോലിസ് ഉദ്യോഗസ്ഥരും പ്രാദേശിക നേതാക്കളും സമീപത്തെ ഒരു കടയ്ക്കുള്ളിലാക്കി ഷട്ടര്‍ താഴ്ത്തുകയായിരുന്നു. ഇതിനുശേഷവും പ്രതിഷേധക്കാരെത്തി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ കീറുകയും ചെയ്തതായി പോലീസ് പറഞ്ഞു. പിന്നീട് നാരംഗിനെ സുരക്ഷിതമായ സ്ഥലത്തേക്ക് പോലിസ് കൊണ്ടുപോയി. കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച് എംഎല്‍എയെ സുരക്ഷിത സ്ഥലത്തേക്ക് പോലിസ് മാറ്റുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തില്‍ കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെ സെക്ഷന്‍ 307 (കൊലപാതകശ്രമം) ഉൾപ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തെ ശിരോമണി അകാലിദളും (എസ്എഡി), ബിജെപിയും, ഭരണകക്ഷിയായ കോണ്‍ഗ്രസും അപലപിച്ചു.