തിരുവനന്തപുരം: ജോസ് കെ. മാണിയുടെ വിവാദ 'ലൗ ജിഹാദ്' പരാമര്‍ശത്തെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെ പറഞ്ഞത് താന്‍ കേട്ടിട്ടില്ലെന്നും അക്കാര്യത്തെ കുറിച്ച് ജോസ് കെ. മാണിയോടു തന്നെ ചോദിക്കണമെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാനം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ഒരു കേന്ദ്ര ഏജന്‍സി പ്രവര്‍ത്തിക്കേണ്ടത് നിയമപ്രകാരമാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. ചില ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി ഇവിടെ പ്രവര്‍ത്തിച്ചിരിക്കുന്നു. ഇതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലൗ ജിഹാദ് സംബന്ധിച്ച ആശങ്കകള്‍ ദൂരീകരിക്കണം എന്നായിരുന്നു ജോസ് കെ. മാണി കഴിഞ്ഞ ദിവസം പറഞ്ഞത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും വിവിധ അന്വേഷണ ഏജന്‍സികളും പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ ‘ലവ് ജിഹാദ്’ ആരോപണം കേരളത്തില്‍ സാധാരണ ഉയര്‍ത്തിപ്പിടിക്കുന്നത് ചില വര്‍ഗ്ഗീയ സംഘടനകളാണ്.
നേരത്തേ, ലൗ ജിഹാദിനെ കുറിച്ചും, അങ്ങനെയുള്ളവരുണ്ടെങ്കിൽ അവർക്കുള്ള ദേശീയ- അന്തർദ്ദേശീയ ബന്ധവും, അത്തരക്കാർക്ക് മയക്കുമരുന്ന്- കൊള്ളസംഘങ്ങൾ തുടങ്ങിയവരുമായുള്ള ബന്ധങ്ങളും അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കേരള ഡി.ജി.പി. ജേക്കബ് പുന്നൂസ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച സത്യവാങ് മൂലത്തിൽ ഇത്തരത്തിൽ സംഘടനകൾ കേരളത്തിൽ ഉള്ളതിനു തെളിവില്ലെന്നു വ്യക്തമാക്കിയതാണ്. ലൗ ജിഹാദ് നിർവ്വചിക്കപ്പെടുകയോ, ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസികൾ അത് ഇതുവരെ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ബെന്നി ബെഹ്നാന്റെ ചോദ്യത്തിനു ഉത്തരമായി കേന്ദ്ര മന്ത്രി കിഷൻ റെഡ്ഡി 2020 ഫെബ്രുവരി 4 ന് പാർലമെന്റിൽ മറുപടി നൽകുകയും ചെയ്തിരുന്നു.