തലശേരിയിൽ എൻഡിഎയുടെ പിന്തുണ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിന്. സിഒടി നസീർ എൻഡിഎയുടെ പിന്തുണ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നസീറിന് പിന്തുണ നൽകാൻ ബിജെപി നേതൃത്വം തീരുമാനിച്ചത്. ബിജെപി പിന്തുണ സ്വീകരിക്കില്ലെന്നായിരുന്നു നസീറിന്റെ നേരത്തെയുള്ള നിലപാട്. കഴിഞ്ഞ തവണ മണ്ഡലത്തിൽ ബിജെപി 22000 ത്തോളം വോട്ട് നേടിയിരുന്നു. മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ സാഹചര്യത്തിൽ ബിജെപിയുടെ വോട്ട് ആർക്ക് വീഴും എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു.
തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ തലശേരിയിൽ സിപിഎം സ്ഥാനാർത്ഥി എ എം ഷംസീറിനെ തോൽപ്പിക്കാൻ ബിജെപിക്കാർ വോട്ട് ചെയ്യുമെന്ന പ്രസ്താവന യുഡിഎഫിനെയും ബിജെപിയെയും വെട്ടിലാക്കിയിരുന്നു. പ്രശ്നം കൂടുതൽ വിവാദമാകുന്നതിനിടെയാണ് ബിജെപി നേതൃത്വം നസീറിന് പിന്തുണ പ്രഖ്യാപിച്ചത്. സിപിഎം പ്രദേശിക നേതാവായിരുന്ന നസീർ ഏതാനും വർഷം മുമ്പാണ് പാർട്ടി വിട്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നസീർ സ്വതന്ത്രനായി മത്സരിച്ചിരുന്നു.
നാമനിർദ്ദേശ പത്രികയിലെ സാങ്കേതിക പിഴവ് മൂലമാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിപ്പോയത്. തലശേരിയിലെ കൂടാതെ ദേവികുളം, ഗുരുവായൂർ മണ്ഡലങ്ങളിലെയും എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിപ്പോയിരുന്നു. ഗുരുവായൂരിൽ ദിലീപ് നായരെ ബിജെപി പിന്തുണക്കും. ദേവികുളത്ത് കോൺഗ്രസ് വിമതനായി പത്രിക നൽകിയ ആൾക്കാണ് പിന്തുണ.