ഡല്‍ഹി: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസന് രാഷ്ട്രീയം അറിയില്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തമിഴ്‌നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി 25 കോടി രൂപ വാങ്ങിയാണ് ഡിഎംകെയുമായി സഖ്യമുണ്ടാക്കിയതെന്ന് കമൽഹാസൻ പറഞ്ഞിരുന്നു. കൂടാതെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പിടിവാശിയും മുന്‍വിധിയുമാണ് ഇക്കുറി മക്കള്‍ നീതി മയ്യവും ഇടതുപാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തിന് വിഘാതമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.
ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്നോ, പ്രസക്തിയും അര്‍ത്ഥവും എന്താണെന്നോ കമല്‍ഹാസന് അറിയില്ല എന്ന് മറ്റൊരു പോളിറ്റ് ബ്യൂറോ അംഗമായ ജി. രാമകൃഷ്ണനും പ്രതികരിച്ചു.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് പത്തു കോടി രൂപയും സിപിഐക്ക് 15 കോടി രൂപയും ഡിഎംകെ കൊടുത്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കിലാണ് ഡിഎംകെ ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവം നിരാശപ്പെടുത്തിയെന്നു പറഞ്ഞ കമൽഹാസൻ കേരളത്തിലെയും തമിഴ്നാട്ടിലെയും ഇടതു പാർട്ടികൾ ഒരുപോലെയല്ലെന്നും, ഭാവിയില്‍ സഖ്യ സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു.