തമിഴ് സൂപ്പർതാരം രജനീകാന്തിന് രാജ്യത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം. മോഹൻലാലും ശങ്കർ മഹാദേവനും അടങ്ങുന്ന അഞ്ചംഗ ജൂറിയാണ് തെരഞ്ഞെടുത്തത്. 50 വർഷ കാലത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള സമഗ്ര സംഭവനയ്ക്കാണ് പുരസ്‌കാരം. മെയ് മാസം പുരസ്‌കാരം നൽകും.
കേന്ദ്ര വാർത്ത വിതരണ മന്ത്രി പ്രകാശ് ജാവേദ്ക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50 വർഷത്തെ കിരീടം വെക്കാത്ത രാജാവാണ് രജനീകാന്തെന്നും ഇതിന് പിന്നിൽ രാഷ്ട്രീയം ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. 2000ത്തിൽ പദ്മ ഭൂഷണും 2016ൽ പദ്മ വിഭൂഷണും നൽകി രാജ്യം രജനികാന്തിനെ ആദരിച്ചിട്ടുണ്ട്.
1975ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു എന്ന രജനീകാന്ത് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ശിവാജി റാവുവിന്റെ പേര് രജനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്. ഇതേ വര്‍ഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്. ബാലചന്ദറിനെയാണ് രജനി ഗുരുവായി കരുതുന്നതെങ്കിലും ഈ നടന്റെ വളര്‍ച്ചക്ക് ഊര്‍ജ്ജം പകര്‍ന്ന സംവിധായകന്‍ എസ്.പി. മുത്തുരാമനാണ്. മുത്തുരാമന്‍ സംവിധാനം ചെയ്ത ഭുവന ഒരു കേള്‍വിക്കുറി(1977) എന്ന ചിത്രത്തിലെ വേഷം രജനിയെ സിനിമാരംഗത്ത് പ്രശസ്തനാക്കി.
മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാന്‍ മഹാന്‍ അല്ലൈ, മൂണ്രു മുഗം തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചു. കെ. ബാലചന്ദര്‍ സ്വയം നിര്‍മിച്ച നെട്രികന്‍ മറ്റൊരു നാഴികക്കല്ലായി. അമിതാഭ് ബച്ചന്‍ ചിത്രങ്ങളുടെ റീമേക്കുകളാണ് ഈ കാലഘട്ടത്തില്‍ രജനിയുടെ അഭിനയജീവിതത്തിന് കരുത്തുപകര്‍ന്നത്. തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളില്‍ രജനി അഭിനയിച്ചിട്ടുണ്ട്. അന്ധാ കാനൂന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച രജനിക്ക് പക്ഷേ അവിടെ ചുവടുറപ്പിക്കാനായില്ല.1988ല്‍ ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്‌റ്റോണിലും വേഷമിട്ടു.