വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആര്‍ സമർപ്പിച്ചു. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മൂന്ന് പ്രതികൾക്കെതിരെയാണ് എഫ്ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ നഷ്ടമായ തെളിവുകളടക്കം വീണ്ടെടുത്ത് കേസ് തെളിയിക്കുകയാണ് സി.ബി.ഐയുടെ മുന്നിലുള്ള വെല്ലുവിളി.
മുൻപ് കേസ് സിബിഐയ്ക്ക് വിടാൻ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും വിജ്ഞാപനത്തിൽ ചില അവ്യക്തതകളുണ്ടായിരുന്നു. കേസിൽ സിബിഐ നടത്തേണ്ടത് പുനരന്വേഷണമാണോ തുടരന്വേഷണമാണോ എന്നതായിരുന്നു പ്രധാന സംശയം. ഈ അവ്യക്തതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച പെൺകുട്ടികളുടെ മാതാവ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് കേസ് വേഗത്തിൽ ഏറ്റെടുക്കാൻ സിബിഐയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. പോക്സോ, എസ്‍സി/എസ്ടി നിയമം, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2017 ജനുവരിയിലും മാര്‍ച്ചിലുമാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുഞ്ഞുങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തിയത്. പീഡനത്തിന് ഇരയായ ശേഷമുള്ള മരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായെങ്കിലും തെളിവ് ശേഖരിക്കുതില്‍ പൊലീസ് പരാജയപ്പെട്ടതോടെ വിചാരണ കോടതി പ്രതികളെ വെറുതേവിട്ടു. ഇതിനെതിരെ കുട്ടികളുടെ അമ്മയും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തുടരന്വേഷണത്തിന് വഴിയൊരുങ്ങിയത്.