കൊറോണ രോഗലക്ഷണവുമായി എത്തിയ യുവാവിനെക്കുറിച്ച് പ്രതികരിച്ച തൃശൂരിലെ ഡോ. ഷിനു ശ്യാമളനെതിരെ കേസെടുത്തു. വാടാനപ്പള്ളി പൊലീസാണ് കേസെടുത്തത്. തൃശൂര്‍ ഡി.എം.ഒയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. സമൂഹത്തില്‍ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചെന്നു കാണിച്ച് ഐപിസി 505, കെപി ആക്റ്റ് 120 (ഒ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പ്രസ്താവന നടത്തിയ സ്വകാര്യ ചാനലിനെതിരേയും കേസെടുത്തിട്ടുണ്ട്. രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഷിനു ശ്യാമളനെതിരെ നിയമനടപടിയെടുക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.
വിദേശത്തു നിന്നെത്തിയ കൊറോണ രോഗലക്ഷണമുള്ളയാളെ നിരീക്ഷിക്കുകയും ആരോഗ്യ വകുപ്പിനെ അറിയിക്കുകയും ചെയ്‌തെങ്കിലും നടപടിയെടുക്കാതെ അയാള്‍ വിദേശത്തേക്കു പോയെന്നായിരുന്നു ഷിനു ശ്യാമളന്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചത്. ചാനല്‍ പരിപാടിയിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഡോക്ടര്‍ ശ്രമിച്ചെന്നു ഡിഎംഒ റിപോര്‍ട്ട് നല്‍കിയിരുന്നു.
ഇക്കഴിഞ്ഞ ജനുവരി 31നാണ് തളിക്കുളം സ്വദേശിയായ യുവാവ് ഖത്തറില്‍ നിന്നു നാട്ടിലെത്തിയത്. ഇന്‍കുബേഷന്‍ കാലാവധി ഫെബ്രുവരി 14ന് അവസാനിച്ചു. 28 ദിവസമെന്ന ക്വാറന്റൈന്‍ കാലാവധിയും കഴിഞ്ഞ് 10 ദിവസം പിന്നിട്ടപ്പോഴാണ് ക്ലിനിക്കില്‍ ചികില്‍സ തേടിയെത്തിയത്. ഇക്കാര്യത്തില്‍ ഡോ. ഷിനു ജാഗ്രത കാണിച്ചില്ലെന്നാണു റിപോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത നൽകി ആരോഗ്യ വകുപ്പിനെയും വകുപ്പ് ഉദ്യോഗസ്ഥരേയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മാധ്യമങ്ങളിൽ പരാമർശം നടത്തിയെന്നും റിപ്പോർട്ടിലുണ്ട്.
ഷിനു അറിയിച്ചതിനെത്തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യുവാവിനെ കണ്ടെത്തിയിരുന്നു. ഈ വിവരം ഡോക്ടറെ അറിയിക്കുകയും ചെയ്തു. ഇക്കാര്യം മറച്ചുവച്ച് ഡോ. ഷിനുവും ചാനല്‍ അവതാരകനും ആരോഗ്യ വകുപ്പിന് അവമതിപ്പുണ്ടാക്കും വിധം പ്രചാരണം നടത്തിയെന്നാണു അധികൃതര്‍ പറയുന്നത്.
അതേസമയം സ്വകാര്യ ക്ലിനിക്കില്‍രോഗലക്ഷണങ്ങളോടെ എത്തിയ ആളെക്കുറിച്ച വിവരം കൈമാറിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന ഡോക്ടറുടെ വാദം തള്ളി പഞ്ചായത്ത് പ്രസിഡന്റും രംഗത്തെത്തി.