തനിക്കെതിരെ വ്യക്തിഹത്യ നടത്തി അപവാദ പ്രചരണം നടത്തുകയാണെന്ന് തവനൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍. ദയവ് ചെയ്ത് ഈ രീതിയില്‍ അക്രമിക്കരുതെന്നും തന്റെ ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണെന്നും ഫിറോസ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു. ഫിറോസ് കുന്നമ്പറമ്പിലിന്‍റേതെന്ന ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി ഫിറോസ് രംഗത്തു വന്നിരിക്കുന്നത്.
'പാവപ്പെട്ട രോഗികളേയും ആരാരുമില്ലാത്തവരേയും ചേര്‍ത്ത് പിടിച്ച് പോകുമ്പോള്‍ എനിക്ക് കിട്ടിയ ഒരവസരമായിട്ടാണ് ഞാന്‍ സ്ഥാനാര്‍ഥിത്വത്തെ കണ്ടത്. എന്നാല്‍ ഒരു മനുഷ്യനെ ഇല്ലാതാക്കന്‍ ശ്രമിക്കുന്നത് ശരിയല്ല. എനിക്കും ഒരു ഉമ്മയുണ്ട്, ഭാര്യയുണ്ട്, കുട്ടികളുണ്ട്...' എന്നു പറഞ്ഞ് ഫിറോസ് വിങ്ങിപ്പൊട്ടി.
നേരത്തേ, കുന്നംപറമ്പിലിനെ വ്യക്തിഹത്യ നടത്തി അപവാദ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് തവനൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റി പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മിഷൻ, വരണാധികാരി കൂടിയായ ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്കാണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് ഗോദയിൽ രാഷ്ട്രീയ വികസന കാര്യങ്ങൾ ചർച്ചയാക്കുന്നതിന് പകരം ഇത്തരത്തിലുള്ള വ്യക്തിഹത്യാ ശ്രമം ഫിറോസിനെ കൂടുതൽ കരുത്താർജിക്കാനേ സഹായിക്കുകയുള്ളൂവെന്ന് യുഡിഎഫ് പ്രസ്താവനയില്‍ പ്രതികരിച്ചു.