നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്ന ഏപ്രിൽ ആറിന് സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി. സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാൻ ലേബർ കമ്മീഷണർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ വോട്ടർ പട്ടികയിൽ പേരു വന്നിട്ടുള്ളതും എന്നാൽ ആ ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഇതര വിഭാഗം ജീവനക്കാർക്കും കാഷ്വൽ ജീവനക്കാർക്കും വോട്ടെടുപ്പ് ദിവസം വേതനത്തോടു കൂടിയ അവധിയായിരിക്കും.
140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടർമാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 1,41,62,025 സ്ത്രീകളും 1,32,83,724 പുരുഷൻമാരും ട്രാൻസ്ജെന്റര് വിഭാഗത്തിൽ 290 പേരും അടങ്ങുന്നതാണ് വോട്ടര്‍ പട്ടിക. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറിൽ കൊവിഡ് രോഗികൾക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയിൽ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കിയിട്ടുണ്ട്. മെയ് രണ്ടിനാണ് നാണ് വോട്ടെണ്ണൽ.
വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും പോളിംഗിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണി ഉള്ളതായി കണ്ടെത്തിയ 9 മണ്ഡലങ്ങളിൽ വൈകീട്ട് ആറ് മണി വരെ മാത്രമായിരിക്കും പോളിംഗ് നടക്കുക. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ മണ്ഡലങ്ങളിലെ 298 ബൂത്തുകളിലായിരിക്കും ആറ് മണിവരെ മാത്രം പോളിംഗ്.