കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച് സിപിഐഎം നേതാവും എംപിയുമായ എ. എം. ആരിഫ്. ഇത് പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല, പ്രാരാബ്ദമാണ് മാനദണ്ഡമെങ്കില്‍ അതു പറയണമെന്നുമാണ് എഎം ആരിഫ് പറഞ്ഞത്. കായകുളത്തെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് ആരിഫിന്റെ പരാമര്‍ശം. ഇതിന്റെ വീഡിയോ ദൃശ്യവും പുറത്തു വന്നിട്ടുണ്ട്.
പരാമര്‍ശത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. കായംകുളത്ത് നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന അരിത ബാബു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ്. അച്ഛനു ബൈപാസ് വേണ്ടിവന്നതു മുതലാണ് അരിത ക്ഷീര കര്‍ഷകയുടെ വേഷം അണിയുന്നത്. വെളുപ്പിനെ ഏഴുന്നേറ്റ് പശുവിനെ കറന്ന് കൃത്യസമയത്ത് പാൽ സൊസൈറ്റിയില്‍ എത്തിച്ചും, വീടുകളില്‍ വിതരണം ചെയ്തുമാണ് അവര്‍ ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നത്. അതുകഴിഞ്ഞുള്ള സമയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും ചെയ്യും. നേരത്തെ അരിതക്കെതിരെ കറവക്കാരി എന്ന് വിളിച്ച് സൈബര്‍ ആക്രമണവും നടന്നിരുന്നു. എന്നാല്‍ കറവക്കാരി എന്നു വിളിക്കുന്നതില്‍ അഭിമാനമാണെന്നായിരുന്നു അരിതയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം അരിതാ ബാബുവിന്റെ വീടിനു നേരെ ആക്രമണവും നടന്നിരുന്നു. പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്നായിരുന്നു യുഡിഎഫ് ആരോപണം. ഒരു ക്ഷീര കര്‍ഷകന്റെ അധ്വാനം കൊണ്ട് കെട്ടിപൊക്കിയ വീടാണ് തല്ലിതകര്‍ത്തതെന്നും രാഷ്ട്രീയത്തെ രാഷ്ട്രീയമായി കണ്ട് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അരിത പറഞ്ഞു. തന്റെ വീട് ആക്രമണത്തിന് പിന്നില്‍ സിപിഐഎം, ഡിവൈഎഫ്ഐ ഗുണ്ടകളാണെന്നും അരിത ആരോപിച്ചു.