വയനാട് കണിയാമ്പറ്റ പഞ്ചായത്ത് 54-ാം ബൂത്തിലെ പോളിംഗ് പുനരാരംഭിച്ചു. കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യുമ്പോള്‍ താമരയില്‍ പതിയുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വോട്ടിംഗ് നിര്‍ത്തി വെച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോളിംഗ് പുനരാരംഭിച്ചത്.
കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ അന്‍സാരിയ പബ്ലിക് സ്‌കൂളിലെ 54-ാം നമ്പര്‍ ബൂത്തിലായിരുന്നു സംഭവം. പരാതിക്കാരായ മൂന്നു പേര്‍ കൈപ്പത്തി ചിഹ്നത്തിന് വോട്ടു ചെയ്തു. എന്നാല്‍ രണ്ടു പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമാണ് കാണിച്ചതെന്നായിരുന്നു പരാതി. സംഭവത്തെത്തുടര്‍ന്ന് യുഡിഎഫ് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
അതേസമയം, കേരളത്തിൽ പോളിംഗ് 50 ശതമാനം കടന്നു. കണ്ണൂരും കോഴിക്കോടുമാണ് ഏറ്റവും കൂടുതൽ പോളിംഗ്. ഏറ്റവും കുറവ് പോളിംഗ് വേങ്ങരയിലാണ്. കണ്ണൂരിൽ ഉച്ചയായതോടെ 53.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് 50.10 ശതമാനവും, മലപ്പുറത്ത് 45.72 ശതമാനവും, ആലപ്പുഴയിൽ 49.16 ശതമാനവും, പാലക്കാട് 44.71 ശതമാനവും, തിരുവനന്തപുരത്ത് 44.52 ശതമാനവും, പത്തനംതിട്ടയിൽ 46.43 ശതമാനവും, കാസർഗോഡ് 46.21 ശതമാനവും, ആലപ്പുയിൽ 48.12 ശതമാനവും, തൃശൂർ 50.20 ശതമാനവും, ഇടുക്കിയിൽ 42 ശതമാനവും, വയനാട്ടിൽ 48.67 ശതമാനവും കടന്നു.
രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറിൽ കൊവിഡ് രോഗികൾക്കും പ്രാഥമിക സമ്പർക്കപട്ടികയിൽ ഉള്ളവർക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കിയിട്ടുണ്ട്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.