കണ്ണൂര്‍: വോട്ടെടുപ്പിന് പിന്നാലെ കണ്ണൂര്‍ കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ നടന്ന സംഘര്‍ഷത്തില്‍ വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. കൂത്തുപറമ്പ് പുല്ലൂക്കര സ്വദേശി മന്‍സൂര്‍ ആണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. ഇയാളുടെ സഹോദരന്‍ മുഹ്‌സിനും സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റു. കൊലയ്ക്ക് പിന്നില്‍ സിപിഐഎം ആണെന്നാണ് മുസ്ലീം ലീഗ് ആരോപിക്കുന്നത്. കൊലപാതകത്തെ തുടര്‍ന്ന് കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
തെരഞ്ഞെടുപ്പ് ദിവസം പ്രദേശത്തെ 149,150 നമ്പര്‍ പോളിങ് ബൂത്തുകളില്‍ ഓപ്പണ്‍ വോട്ട് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. ഓപ്പണ്‍ വോട്ട് ചെയ്യാന്‍ ആളുകളെ വാഹനത്തില്‍ കൊണ്ടുവരുന്നത് സംബന്ധിച്ചായിരുന്നു പ്രശ്‌നം. ഇത് ചെറിയരീതിയിലുള്ള സംഘര്‍ഷത്തിനും വഴിവെച്ചു. വാഹനത്തില്‍ ആളെ കൊണ്ടുവരരുതെന്ന് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ലീഗ് ആരോപിക്കുന്നു.
വോട്ടെടുപ്പിനുശേഷം ഇന്നലെ രാത്രി 8 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് അക്രമികള്‍ മന്‍സൂറിനെ വീട്ടില്‍ക്കയറി വെട്ടുകയായിരുന്നുവെന്നാണ് വിവരം. തടയാന്‍ ചെന്ന മുഹ്‌സിനും വെട്ടേല്‍ക്കുകയായിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അക്രമി സംഘം മന്‍സൂറിനെ വെട്ടിയതെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്.
തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മന്‍സൂറിന്റെ നില വഷളായപ്പോള്‍ കോഴിക്കോടേക്ക് കൊണ്ടുപോയിരുന്നെങ്കിലും രക്ഷിക്കാനായില്ല. അക്രമി സംഘത്തെ തടയാന്‍ ശ്രമിച്ച മന്‍സൂറിന്റെ മാതാവിനും അയല്‍ക്കാരിയായ സ്ത്രീയ്ക്കും പരുക്കേറ്റിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു സി.പി.എം. പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിനു മുന്‍പ് ഇയാള്‍ 'മുസ്ലീം ലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെക്കും, ഉറപ്പ്' എന്ന് വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നതായും വാര്‍ത്തകള്‍ ഉണ്ട്.
വോട്ടെടുപ്പിന് ശേഷമുണ്ടായ സംഘര്‍ഷത്തില്‍ കായംകുളത്തും രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടറ്റിട്ടുണ്ട്. പുതുപ്പള്ളി 55-ാം നമ്പര്‍ ബൂത്ത് ഏജന്റ് സോമന് ഇന്നലെ അര്‍ധരാത്രി വെട്ടേറ്റു. സോമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായ കായംകുളത്ത് അഫ്‌സല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും വെട്ടേറ്റിട്ടുണ്ട്. പരാജയഭീതിയില്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.