ഡല്‍ഹി: കേരളത്തിനൊപ്പം ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി. കേരളത്തിലും തമിഴ്‌നാട്ടിലും ഒറ്റഘട്ട തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങള്‍ ഇന്ന് വിധിയെഴുതിയത് മൂന്നാംഘട്ട തെരഞ്ഞെടുപ്പിനാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് (82.15 ശതമാനം) രേഖപ്പെടുത്തിയത് അസമിലാണ്. തമിഴ്‌നാട്ടില്‍ 72 ശതമാനവും ബംഗാളില്‍ 77.68 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയത്. വിശ്വാസ വോട്ടെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ട പുതുച്ചേരിയില്‍ 78.03 ശതമാനം പോളിംഗും രേഖപ്പെടുത്തി.
പശ്ചിമ ബംഗാളില്‍ നടന്ന മൂന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായ സുജാത മണ്ഡലിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റ ശ്രമം നടത്തിയതായും ആരോപണം ഉയര്‍ന്നു. മാത്രമല്ല, ഡയമണ്ട് ഹാര്‍ബറില്‍ വോട്ട് ചെയ്യുന്നതിന് തൃണമൂല്‍ അനുവദിക്കുന്നില്ലെന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
കേരളത്തില്‍ 73.58 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വടക്കന്‍ ജില്ലകളായ കണ്ണൂര്‍ കോഴിക്കോട്, ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് നടന്നത്. ഇവിടെ 77 ശതമാനത്തിലധികം പേര്‍ വോട്ടു ചെയ്തു. 65.5 ശതമാനം പോളിംഗോടെ പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. വീടുകളിൽ ചെന്നു രേഖപ്പെടുത്തിയ മൂന്നര ലക്ഷത്തിലേറെ തപാൽ വോട്ടുകളും പോളിങ് ഉദ്യോഗസ്ഥരുടെ വോട്ടുകളും കൂടി ഉൾപ്പെടുത്തിയുള്ള കണക്ക് ഇന്നു തയാറാക്കുമ്പോൾ പോളിങ് 77 % കടന്നേക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 77.10 ശതമാനം പേര്‍ വോട്ടു ചെയ്തിരുന്നു.