ഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. ഇന്നലെ 1.07 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം 55,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ രാത്രികാല കര്‍ഫ്യു ആരംഭിച്ചു. രോഗികളുടെ എണ്ണം ഉയരുന്ന ഗുജറാത്തില്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജാര്‍ഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിലെ വിദഗ്ധ സമിതി ഇന്നെത്തും. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം ചേരും.
രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ അടുത്ത നാലാഴ്ച നിര്‍ണ്ണായകമാണെന്നും രണ്ടാം തരംഗത്തെ നിയന്ത്രിക്കാൻ ജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കി. കഴിഞ്ഞ വർഷത്തേക്കാൾ വേഗത്തിലാണ് കൊവിഡ് പടരുന്നത്. മാസ്ക് ധരിക്കുന്നത് ഉള്‍പ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ ആഹ്വാനം ചെയ്തു. 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതിനെകുറിച്ച് കേന്ദ്രം ആലോചിക്കുന്നുണ്ട്. നിലവിൽ 45 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ വാക്സിൻ നല്‍കുന്നൊള്ളൂ.
കേരളത്തില്‍ ഇന്നലെ 3502 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 148 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 230 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1898 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,368 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.