മലയാളത്തിന്റെ നിത്യഹരിത നായകനാണ് പ്രേം നസീര്‍. ജീവിച്ചിരുന്നെങ്കിൽ മലയാളക്കര ഇന്ന് അദ്ദേഹത്തിന്‍റെ തൊണ്ണൂറ്റിഅഞ്ചാം ജന്മദിനം ആഘോഷമാക്കിയേനേ. 1926 ഏപ്രിൽ 7ന് തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴാണ് അബ്ദുൾ ഖാദർ എന്ന പ്രേം നസീറിന്റെ ജനനം.
ത്യാഗസീമ എന്ന ചലച്ചിത്രത്തിലൂടെയാണ് പ്രേം നസീര്‍ സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. എന്നാല്‍ ഈ സിനിമ റിലീസായില്ല. 1952 ല്‍ പുറത്തിറങ്ങിയ മരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിലേക്കെത്തുന്നത്. 1950 കളില്‍ മികച്ച കലാകാരനായി വളര്‍ന്ന പ്രേം നസീര്‍ പിന്നീട് മലയാളികള്‍ക്ക് നല്‍കിയത് കാഴ്ചയുടെ വസന്തമായിരുന്നു. തന്‍റെ അഭിനയ മികവിനാല്‍ മുറപ്പെണ്ണ്, ഇരുട്ടിന്‍റെ ആത്മാവ്, കള്ളിച്ചെല്ലമ്മ, നദി, അനുഭവങ്ങള്‍ പാളിച്ചകള്‍, അഴകുള്ള സെലീന, വിട പറയും മുന്‍പേ, പടയോട്ടം, എന്നീ സിനിമകളിലൂടെ അദ്ദേഹം നിരൂപക പ്രശംസ നേടിയിട്ടുണ്ട്.
മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ സൂപ്പര്‍സ്റ്റാറും പ്രേം നസീര്‍ ആയിരുന്നു. വിരലിലെണ്ണാവുന്ന ചലച്ചിത്രങ്ങള്‍ മാത്രം പുറത്തിറങ്ങിയിരുന്ന മലയാള സിനിമാ ലോകത്തെ ഒരേസമയം ലാഭകരമായ വ്യവസായവും ജനകീയമായ കലയുമാക്കി മാറ്റിയതില്‍ പ്രേംനസീര്‍ എന്ന നടന്റെ പങ്ക് ഏറെ വലുതാണ്. അസുഖ ബാധിതനായി ചികിത്സയില്‍ കഴിയവേ, 1989 ജനുവരി 16ന് ചെന്നൈയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.