രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നത് കണക്കിലെടുത്ത് നിയന്ത്രണം കടുപ്പിച്ച് കേരളം. നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഇന്നലെ ചേര്‍ന്ന കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഇന്നലെ മാത്രം ഇന്ത്യയില്‍ 1,26,789 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ആദ്യമാണ് ഒരൊറ്റ ദിവസം ഇത്രയും പേരില്‍ രോഗം സ്ഥിരീകരിക്കുന്നത്. അതില്‍ 55,000 ത്തോളം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ്. ഛത്തീസ്ഗഢ്, കർണാടക, ഉത്തർപ്രദേശ്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് നിരക്ക് അയ്യായിരത്തിനു മുകളിലാണ്. കേരളത്തില്‍ ഇന്നലെ 3502 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് ഒരാഴ്ച്ചത്തെ ക്വാറന്റൈന്‍ കര്‍ശനമാക്കി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തുമെന്നും ഇന്നലെ ചേര്‍ന്ന കമ്മിറ്റി അറിയിച്ചു. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിക്കും. വാക്‌സിനേഷനായി സന്നദ്ധ സംഘടനകളേയും തദ്ദേശ സ്ഥാപനങ്ങളേയും പങ്കാളികളാക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി.