ഇന്ത്യയില്‍ വരുമാനം, തൊഴിലവസരം എന്നിവയില്‍ സ്ത്രീ പുരുഷ അസമത്വം കൂടിയതായി റിപ്പോര്‍ട്ട്. വേള്‍ഡ് ഇക്കണോമിക്സ് ഫോറം തയാറാക്കിയ 2021ലെ 'ഗ്ലോബല്‍ ജന്‍ഡര്‍ ഗ്യാപ് ഇന്‍ഡക്സ് റിപ്പോര്‍ട്ട് പ്രകാരം 156 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 140 ആണ്. ഐസ്ലാൻഡ്, ഫിന്‍ലന്‍ഡ്, നോര്‍വേ, ന്യൂസിലാന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് സ്ത്രീ പുരുഷ തുല്യതയില്‍ മുന്‍പിലുള്ള രാജ്യങ്ങള്‍
റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ ജന്‍ഡര്‍ അസമത്വം 62.5 ശതമാനമാണ്. ഇന്ത്യയില്‍ പുരുഷന്‍മാരുമായി സ്ത്രീകളെ താരതമ്യം ചെയ്യുമ്പോള്‍ അഞ്ചിലൊന്നു വരുമാനമേ സ്ത്രീകള്‍ക്കുള്ളു. ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആദ്യമുണ്ടായിരുന്നതിനെക്കാള്‍ 28റാങ്ക് പിറകിലാണ് ഇപ്പോള്‍ ഉള്ളത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാനും, പാകിസ്ഥാനുമാണ് ഇന്ത്യയുടെ പുറകിലുള്ള മറ്റ് രാജ്യങ്ങള്‍.
2020 ലെ റിപ്പോര്‍ട്ടും 2021ലെ റിപ്പോര്‍ട്ടും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ 3 ശതമാനമായാണ് തൊഴില്‍ ചെയ്യാത്തവരുടെ കണക്ക് ഉയര്‍ന്നിരിക്കുന്നത്. തൊഴിലവസരങ്ങളില്‍ നേരത്തെ 24.8 ശതമാനമുണ്ടായിരുന്നത് ഇപ്പോള്‍ 22.3 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്.
ഇന്ത്യയിലെ കുട്ടികളിലെ സ്ത്രീ-പുരുഷാനുപാതവും (100 ആൺകുട്ടികൾക്ക് 91 പെൺകുട്ടികൾ) ദയനീയമാണ്. സാമ്പത്തികമേഖലയിലെ അസമത്വം രാഷ്ട്രീയമേഖലയിലേതിനെക്കാൾ പ്രകടമായ ഏകരാജ്യമാണ് ഇന്ത്യ. ആരോഗ്യപരിപാലനത്തിനും അതിജീവനത്തിനും പുരുഷന്മാർക്കു കിട്ടുന്ന അവസരം ഇന്ത്യയിലെ സ്ത്രീകൾക്കു കിട്ടുന്നില്ല. ഇക്കാര്യത്തിൽ പാകിസ്താൻ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ അതേ നിലവാരത്തിലാണ്.