കണ്ണൂർ പാനൂരിലെ മുസ്ലീംലീഗ് പ്രവർത്തകനായ മന്‍സൂറിന്റെ കൊലപാതകം അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകം അന്വേഷിക്കുക. കണ്ണൂർ സിറ്റിപൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചതാണിത്. കൊലപാതക സംഘത്തിലുണ്ടായിരുന്ന 11 പേരെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. മുഖ്യപ്രതി ഷിനോസിന്റെ ഒഴികെ ആരെയും ഇതുവരെ കസ്റ്റഡിയിൽ എടുക്കാനായിട്ടില്ല. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് ഷിനോസ്. അക്രമം ഉണ്ടായതിനെ തുടർന്ന് നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
പെരങ്ങളം, പാനൂർ പ്രദേശത്ത് സിപിഎം ഓഫീസുകള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളും അന്വേഷിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. അക്രമം വ്യാപിക്കാതിരിക്കാന്‍ പാനൂര്‍ മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മൻസൂറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് അക്രമങ്ങൾ അരങ്ങേറിയത്. എട്ട് ഓഫീസുകളാണ് ആക്രമിക്കപ്പെട്ടത്. അക്രമങ്ങളില്‍ തകര്‍ന്ന പാര്‍ട്ടി ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും ഇടതുനേതാക്കള്‍ സന്ദര്‍ശിച്ചു.