തിരുവനന്തപുരം: പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്സിന്‍ നല്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപെട്ടു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് സംസ്ഥാനം.
കേരളത്തില്‍ 11 ശതമാനം ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതുവരെ രോഗം ബാധിക്കാത്ത ആളുകളിലേക്ക് വാക്സിന്‍ വിതരണം ദ്രുതഗതിയില്‍ വ്യാപിപ്പിച്ചാല്‍ രണ്ടാം ഘട്ട വ്യപനത്തിന്‍റെ തോത് കുറക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ വിതരണം 18 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.
വരുന്ന 3 ആഴ്ചയില്‍ രോഗവ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. കൊവിഡ് വ്യാപനം തടയാന്‍ കര്‍മ്മ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിനും മുകളിൽ പോയേക്കാമെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ മാസം കേരളത്തിന് അതി നിര്‍ണായകമാണ്. കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ രോഗ വ്യാപനം വളരെ വേഗത്തിലാണ്. കഴിഞ്ഞ ദിവസം 5063 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 162 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 413 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.