തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ ശ്രീ രാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയാണ് കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്തത്. വ്യാഴാഴ്ച്ച കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്താന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നെങ്കിലും, അസുഖം കാരണം യാത്ര ചെയ്യാന്‍ സാധിക്കില്ലന്ന് കസ്റ്റംസിന് സ്പീക്കര്‍ മറുപടി നല്‍കിയിരുന്നു.
വെള്ളിയാഴ്ച സ്പീക്കറുടെ വീട്ടിലെത്തി 4 മണിക്കൂറാണ് കസ്റ്റംസ് ചോദ്യം ചെയ്യ്തത്. ഞായറാഴ്ച്ച വീണ്ടും ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നാണ് സൂചന. വിശദമായ ചോദ്യം ചെയ്യലാണ് ഞായറാഴ്ച്ച ഉണ്ടാകുക. സ്പീക്കറുടെ ഭരണഘടനാ പദവി പരിഗണിച്ചു കൊണ്ടാണ് അദ്ദേഹത്തിനെ വീട്ടില്‍ പോയി ചോദ്യം ചെയ്തതെന്ന് കസ്റ്റംസ് സൂപ്രണ്ട് വ്യകതമാക്കി.
ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ രാജി വെക്കണമെന്ന് കെ.പിസി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവിശ്യപ്പെട്ടു. ആദ്യമായാണ് സ്പീക്കര്‍ പദവി വഹിക്കുന്നയാള്‍ക്കെതിരെ ഇത്രയും ഗുരുതര ആരോപണമുണ്ടാകുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ഡോളർ കടത്ത് കേസിൽ സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകൾ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് വിട്ടയച്ചത്. ഡോളർ അടങ്ങിയ ബാഗ് വിദേശത്തേക്ക് കടത്താൻ ശ്രീരാമകൃഷ്ണൻ സാഹായിച്ചെന്നും നേരത്തെ മാധ്യമ വാർത്തയുണ്ടായിരുന്നു. ഡോളർ അടങ്ങിയ ബാഗ് കേസിലെ പ്രതിയായ സ്വപ്നക്ക് സ്പീക്കർ കൈമാറിയെന്നായിരുന്നു വാർത്ത. ബാഗ് യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിൽ എത്തിക്കാൻ സ്പീക്കർ നിർദ്ദേശിച്ചതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.