കൊറോണ വൈറസിനെ ഒരു മഹാമാരിയായി ലോകാരോഗ്യ സംഘടന (ഡബ്ലിയു.എച്ച്.ഒ) മേധാവി ടെഡ്രോസ് അദ്ഹാനം ഗിബ്രയെസുസ് പ്രഖ്യാപിച്ചു. എല്ലാ ഭൂഖണ്ഡങ്ങളിലുമായി 110-ൽപരം രാജ്യങ്ങളിൽ രോഗം പടർന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. നിലവിൽ വിവിധരാജ്യങ്ങളിലെ 1,22,289 പേർക്കാണ് കൊേറാണ സ്ഥിരീകരിച്ചത്. ചൈനയ്ക്ക് പുറത്ത് രണ്ടാഴ്ചയ്ക്കിടെ വൈറസ് വ്യാപനം പതിമൂന്ന് മടങ്ങ് വര്‍ധിച്ചെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. പുതിയ കൊറോണ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരാന്‍ തുടങ്ങിയതോടെയാണ് മഹാമാരിയായി പ്രഖ്യാപിക്കുന്നത്.
എച്ച്1 എൻ 1-നുശേഷമുള്ള ആദ്യ മഹാമാരിയാണിത്. 4389 പേർക്ക് ജീവൻ നഷ്ടമായി. എല്ലാ രാജ്യങ്ങളുംതന്നെ ഇപ്പോൾ കൊറോണയുടെ ഭീഷണി നേരിടുന്നുണ്ടെന്നും ഗിബ്രയെസുസ് പറഞ്ഞു. കൊറോണ വൈറസ് മൂലമുണ്ടാകുന്ന ആദ്യ മഹാമാരിയാണിത്. വൈറസിനെതിരെ രാജ്യങ്ങൾ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്തു. വൈറസിനെ തളയ്ക്കാൻ കഴിയും. ചൈനയും ദക്ഷിണ കൊറിയയും അതിന്റെ ഉദാഹരണമാണെന്നും ഗിബ്രയെസുസ് പറഞ്ഞു.