2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ കഥ പറയുന്ന 'മേജര്‍' ടീസര്‍ പുറത്തിറങ്ങി. യുവതാരം അദിവി ശേഷാണ് സന്ദീപ് ഉണ്ണിക്കൃഷ്ണനെ അവതരിപ്പിക്കുന്നത്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായിറങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ പൃഥ്വിരാജ്, മഹേഷ് ബാബു, സല്‍മാന്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് പുറത്തുവിട്ടത്.
മേജര്‍ ഉണ്ണിക്കൃഷ്ണന്റെ ത്യാഗത്തിന്റെ മാത്രം കഥയല്ല ചിത്രം പറയുന്നതെന്ന് അദിവി ശേഷ് പറഞ്ഞു. സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ എത്ര ധീരനായിരുന്നുവെന്നും അദ്ദേഹത്തിന്റെ വീരമൃത്യവിനെക്കുറിച്ചും മാത്രമേ ലോകത്തിനറിയു. തന്നെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ ജീവിത രീതിയാണെന്നും അദിവി കൂട്ടിച്ചേര്‍ത്തു.
ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രം ടി മഹേഷ് ബാബു എന്റര്‍ടൈന്‍മെന്റ്‌സും സോണി പിക്‌ച്ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ അദിവി ശേഷിനെക്കൂടാതെ ശോഭിത ധുലിപാല, സയീ മഞ്ച്രേക്കര്‍, പ്രകാശ് രാജ്, മുരളി ശര്‍മ്മ, രേവതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
2008 നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരക്രമണത്തിനിടയില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ രക്തസാക്ഷിത്വം വരിക്കുന്നത്. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയായ സന്ദീപ് ബാംഗ്ലൂരിലയിരുന്നു താമസിച്ചിരുന്നത്. ആർമി മേജറായിരുന്ന സന്ദീപ് ദേശിയ സുരക്ഷാ സേന ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നതിനിടെ താജ് ഹോട്ടലിൽ തമ്പടിച്ചിരുന്ന തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. മരണാനന്തര ബഹുമതിയായി അശോക ചക്ര നൽകി രാജ്യം സന്ദീപ് ഉണ്ണിക്കൃഷ്ണനെ ആദരിച്ചു