തിരുവനന്തപുരം: രാജിയുടെ മുഹൂര്‍ത്തം തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കെ.ടി ജലില്‍ രാജി വെച്ചതിന്‍റെ അര്‍ഥം തെറ്റ് ചെയ്തുവെന്നല്ല. മറിച്ച് രാഷ്ട്രീയ ധാര്‍മികതയുടെ പേരിലാണ് രാജിയെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലോകയുകത വിധി വന്നതിനു ശേഷം അദ്ദേഹം എടുത്ത നടപടി പാര്‍ട്ടി സ്വാഗതം ചെയ്യുന്നു. യുഡിഫും എല്‍.ഡിഫും തമ്മില്‍ വ്യത്യാസമുണ്ട്. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയോ, ബാബുവോ രാജി വെച്ചിട്ടില്ല. ധാര്‍മികതയെ ഉയര്ത്തിപ്പിടിക്കുന്നതാണ് രാജി. സിപിഎം ധാര്‍മികതയാണ് രാജി വെളിപ്പെടുത്തുന്നതെന്നും എ വിജയരാഘവൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിയായി തുടരാൻ ജലീലിന് അർഹതയില്ലെന്ന് ലോകായുക്ത ഉത്തരവിട്ടിരുന്നു. ലോകായുക്തയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിൽ വാദം നടക്കുമ്പോഴാണ് ജലീല്‍ രാജിവച്ചിരിക്കുന്നത്. രാജിക്കത്ത് മുഖ്യമന്ത്രി സ്വീകരിച്ച് ഗവര്‍ണര്‍ക്ക് കൈമാറി.
പിണറായി വിജയൻ മന്ത്രിസഭയിൽനിന്ന് രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി. ജലീൽ. വിവാദം തുടങ്ങി രണ്ടര വർഷം പിന്നിടുമ്പോഴാണ് മന്ത്രിയുടെ രാജി. ന്യൂനപക്ഷ വികസ കോർപറേഷനിൽ ടികെ. അദീബിന്റെ നിയമനമാണ് വിവാദത്തിലായത്.