തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവാസ്ഥാ വകുപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിങ്ങനെ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഏപ്രിൽ 14: തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
ഏപ്രിൽ 15: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
ഏപ്രിൽ 16: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്.
ഏപ്രിൽ 17: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മലയോര മേഖലയിലുള്ളവര്‍ക്ക് കൂടുതല്‍ ശ്രദ്ധിക്കണം. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ തുറസ്സായ സ്ഥലത്തും ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴയുടെ ലഭ്യതയില്‍ വരുന്ന വ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് അത് ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പാണ് യെല്ലോ, ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍. ഏറ്റവും അപകടകരമായ അവസ്ഥയിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുക. 224.4 മില്ലീമീറ്ററിനു മുകളില്‍ മഴ ലഭിക്കുന്ന മേഖലകളിലാണ് റെഡ് അലേര്‍ട്ട് ഉണ്ടാവുക. പ്രതികൂല കാലാവസ്ഥകളില്‍ രണ്ടാമതായി പ്രഖ്യാപിക്കുന്ന താണ് ഓറഞ്ച് അലേര്‍ട്ട്. 124.4 മുതല്‍ 224.4 മില്ലീമീറ്റര്‍ മഴ ലഭിക്കുമ്പോഴാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുക. മഴയുടെ ശക്തി കൂടിവരുന്ന ആദ്യ ഘട്ടത്തില്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദേശമാണ് യെല്ലോ അലേര്‍ട്ട്. 64.4 മുതല്‍ 124.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സമയത്താണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കുക.
കഴിഞ്ഞ ദിവസങ്ങളില്‍ പല ജില്ലകളിലും ലഭിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയാണ് ലഭിച്ചത്. ഇടിമിന്നലേറ്റുള്ള മരണവും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.