തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നാളെയും, മറ്റന്നാളും (ഏപ്രില്‍ 15,16) രണ്ടര ലക്ഷം പേര്‍ക്ക് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി എല്ലാ സജീകരണങ്ങളും തയാറാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പ്രവര്‍ത്തിച്ച എല്ലാവരെയും ടെസ്റ്റിന് വിധയമാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ടാര്‍ജെറ്റ് അനുസരിച്ച് ജില്ലകള്‍ പരിശോധന നടത്തണം. വ്യാപകമായ പരിശോധന, വാക്സിന്‍ വിതരണം, കര്‍ശന നിയന്ത്രണം എന്നിവ ഏര്‍പ്പെടുത്തി കൊവിഡ് വ്യാപനം തടയാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പരീക്ഷകള്‍ക്കും, അടിയന്തര സേവനങ്ങള്‍ക്കും തടസമുണ്ടാകാതെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. കണ്ടെയ്ൻമെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. കൊവിഡ് നെഗറ്റിവ് സര്ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാളുകളിലും, മാര്‍ക്കറ്റുകളിലും പ്രവേശനം നല്‍കുന്നത് ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിരവധി ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പൊതുമേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഷോപ്പുകള്‍, മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, സേവാ കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ ജോലി ചെയ്യുന്നവരെ കൊവിഡ് ടെസ്റ്റിന് വിധയമാക്കും.