ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലിയെ ചികിത്സിക്കുന്നതിനായി ജർമനിയിൽ നിന്നുള്ള പ്രശസ്ത ന്യൂറോ സർജൻ പ്രൊഫസർ ഡോക്ടർ ഷവാർബി അബുദാബിയിലെത്തി. കഴിഞ്ഞ ദിവസം അബുദാബി ബുർജിൽ ആശുപത്രിയിൽ വെച്ച് അദ്ദേഹത്തിന്‍റെ നട്ടെല്ലിന് ശസ്ത്രക്രിയക്ക് വിധേയനാക്കി.
യൂസഫലിയുടെ മരുമകനും ബുർജീൽ ആശുപത്രി ഉടമയുമായ ഡോ. ഷംസീർ വയലിന്റെ മേൽനോട്ടത്തിലാണ് യൂസഫലിക്ക് പ്രത്യേക ചികിത്സ നല്‍കുന്നത്. അതിനായി 25 ഡോക്ടർമാരടങ്ങിയ വിദഗ്ധ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം അദ്ദേഹം സുഖം പ്രാപിച്ച് വരുന്നതായി ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ അറിയിച്ചു.
ഞായറാഴ്ചയാണ് യൂസഫലിയും ഭാര്യയും യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കിയത്. എറണാകുളത്തെ പനങ്ങാടുള്ള ഒരു ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ആറു പേരായിരുന്നു ഇതിലുണ്ടായിരുന്നത്. ആർക്കും അപകടം ഒന്നുമുണ്ടായിരുന്നില്ല.
ഹെലികോപ്റ്റർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടു മുൻപ് സർവീസ് റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിലെ ചതുപ്പിലേക്കാണ് ഇടിച്ചിറക്കിയത്. യൂസഫലി ഉൾപ്പെടെയുള്ളവർ ലേക്ക് ഷോര്‍ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാന്‍ വരുകയായിരുന്നു.