നമ്പി നാരായണന് ലഭിച്ചതുപോലുള്ള നഷ്ടപരിഹാരം തനക്കും നല്‍കണമെന്ന ആവശ്യവുമായി ഐഎസ്ആര്‍ഒ ചാരക്കേസ് പ്രതിയായിരുന്ന ഫൗസിയ ഹസന്‍. രമണ്‍ ശ്രീവാസ്തവ ഉള്‍പ്പെടെുള്ള ഉദ്യോഗസ്ഥര്‍ നമ്പി നാരായണനെതിരെ വ്യാജമൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചെന്ന് ഫൗസിയ വെളിപ്പെടുത്തി. രണ്ട് ദിവസം ക്രൂരമായി മര്‍ദ്ദിച്ച ശേഷം മകളെ തന്റെ കണ്‍മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് രമണ്‍ ശ്രീവാസ്തവ ഉള്‍പ്പെടെയുള്ളവര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ ഗതികെട്ടാണ് ക്യാമറയ്ക്ക് മുന്നില്‍ വ്യാജമൊഴി നല്‍കിയതെന്ന് ഫൗസിയ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു ഫൗസിയ ഹസന്റെ പ്രതികരണം.
നല്‍കിയ ഡോളറിന് പകരമായി ഐഎസ്ആര്‍ഒ രഹസ്യങ്ങള്‍ നമ്പി നാരായണന്‍ ചോര്‍ത്തി നല്‍കിയെന്ന് മൊഴി നല്‍കാനാണ് തന്നെ പൊലീസുകാര്‍ നിര്‍ബന്ധിച്ചതെന്ന് ഫൗസിയ പറയുന്നു. ഇതിനായി രണ്ട് ദിവസം പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. രണ്ട് ദിവസം മുഴുവന്‍ ശരീരമാസകലം മര്‍ദ്ദിച്ചു. മാറിടത്തിലും ജനനേന്ദ്രിയത്തിലും വരെ പരുക്കേല്‍പ്പിച്ചു. കാലുകളിലും പല്ലിലും ബൂട്ട്‌സിട്ട് ചവിട്ടി. വിരലുകള്‍ക്കിടയില്‍ പേന കൊണ്ട് കുത്തി. ഒടുവില്‍ മംഗലാപുരത്ത് പഠിക്കുന്ന മകളെ കസ്റ്റഡിയിലെടുത്ത് ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് വ്യാജമൊഴി നല്‍കാന്‍ സമ്മതിച്ചതെന്നാണ് ഫൗസിയ ഹസന്‍ വെളിപ്പെടുത്തുന്നത്.
അന്ന് നമ്പി നാരായണന്റെ പേര് പോലും തനിക്ക് അറിയുമായിരുന്നില്ലെന്ന് ഫൗസിയ ഹസന്‍ പറയുന്നു. ക്യാമറയ്ക്ക് പിന്നില്‍ നമ്പി നാരായണന്‍ എന്ന പേര് എഴുതിക്കാണിച്ചപ്പോള്‍ താന്‍ അത് വായിച്ചുപറയുകയായിരുന്നെന്നും ഫൗസിയ കൂട്ടിച്ചേര്‍ത്തു.
രമൺ ശ്രീവാസ്തയെയും നമ്പി നാരായണനെയും ശശികുമാറിനെയും ഒരു പരിചയവുമില്ലായിരുന്നു. വേണ്ടരീതിയിൽ ഇംഗ്ലീഷിൽ സംസാരിക്കാൻ പോലും കഴിയാത്ത താൻ എങ്ങനെയാണ് ചാരവനിതയാകുന്നതെന്ന് അവർ ചോദിച്ചു. കേസിനുശേഷം 2008ൽ ഇന്ത്യയിൽ വന്നിരുന്നു. പിന്നീട് മാലദ്വീപിലെത്തിയപ്പോൾ ഇതേക്കുറിച്ച് അവിടെ അന്വേഷണമുണ്ടായി. താൻ ഒരു െതറ്റും ചെയ്തിട്ടില്ലെന്ന് എല്ലാവർക്കും ബോധ്യമായതായി ഫൗസിയ ഹസൻ പറഞ്ഞു.