കണ്ണൂർ സർവകലാശാലയിൽ തന്നെ അനധികൃതമായി നിയമിക്കാൻ ശ്രമം നടക്കുകയാണെന്ന് ആരോപിച്ച് തന്നെ വേട്ടയാടുകയാണെന്ന് എഎൻ ഷംസീറിന്റെ ഭാര്യ ഡോ. സഹല. സർവകലാശാലയിൽ തനിക്ക് വേണ്ടി ഉണ്ടാക്കിയ തസ്തകിയല്ല നിലവിൽ ഉള്ളതെന്നും അവർ പറഞ്ഞു. പത്രത്തിൽ പരസ്യം കണ്ടാണ് അപേക്ഷിച്ചത്. മാധ്യമങ്ങൾ പറയുന്നത് പോലെ തനിക്ക് യാതൊരു സ്വാധീനവും ഇല്ല. മറ്റുള്ള ഉദ്യോഗാർത്ഥികളെ പോലെ തന്നെയാണ് അഭിമുഖത്തിന് പോകുന്നത്. തനിക്ക് യോഗ്യതയുള്ള തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചാൽ ഇനിയും അഭിമുഖത്തിന് പോകും. അതിനുള്ള അവകാശം തനിക്കുണ്ടെന്നും സഹല പറഞ്ഞു.
എംഎൽഎ യുടെ ഭാര്യ ആയതിന്റെ പേരിൽ തന്നെ തഴയാനാകില്ല. വ്യക്തിപരമായുള്ള ആക്രമണമാണിതെന്നും സഹല പറഞ്ഞു. അധ്യാപിക തസ്തികയിൽ നിയമിക്കപ്പെടാനുള്ള യോഗ്യത തനിക്കുണ്ട്. മുൻപ് നിയമനത്തിനെതിരായ കോടതി വിധി തന്റെ ഭാഗം കേൾക്കാതെയാണെന്നും സഹല കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.