ഡല്‍ഹി: ബിജെപി സര്‍ക്കാരിന് ജനങ്ങളുടെ ജീവനല്ല വലുത്. മറിച്ച് തെരഞ്ഞെടുപ്പ് മാത്രമാണെന്ന് നടനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രകാശ് രാജ്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരുമ്പോള്‍ ഓക്‌സിജന്‍ ക്ഷാമത്തിന് പരിഹാരം കാണാത്ത കേന്ദ്ര സര്‍ക്കാരിനെ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്നതിലുള്ള രീതി കണ്ട് ഞെട്ടലിലാണ് എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് പ്രതികരിക്കുകയായിരുന്നു പ്രകാശ് രാജ്.
കടുത്ത കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യ 9000 മെട്രിക് ടണ്‍ ഓക്‌സിജന്‍ കയറ്റി അയച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സര്‍ക്കാര്‍ രേഖകളില്‍ തന്നെയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ ഉള്ളത്. ഏപ്രില്‍ 2020നും ജനുവരി 2021നുമിടയില്‍ 9000 മെട്രിക് ടണ്‍ ഓക്‌സിജന്‍ രാജ്യം വിദേശത്തേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്. കൊവിഡ് പ്രതിസന്ധിയെ നേരിടാനുള്ള വാക്‌സിന്റെയും ഓക്‌സിജന്റെയും അഭാവം രാജ്യത്ത് രൂക്ഷമായിരിക്കെ ഈ കണക്കുകള്‍ വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ സർക്കാർ ഉത്തരവാദിത്തം മറക്കുകയാണെന്നും യാചിച്ചോ, കടം വാങ്ങിയോ, മോഷ്ടിച്ചോ എങ്ങനെയാണെങ്കിലും ജനങ്ങൾക്ക് ഓക്സിജൻ എത്തിക്കണമെന്നും ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ രണ്ടാം തരംഗത്തില്‍ കൂടുതലായി കാണപ്പെടുന്നതിനാല്‍ പുറമെ നിന്നും ഓക്‌സിജന്‍ നല്‍കേണ്ടുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. അത് കൊണ്ട് തന്നെ നിരവധി ആശുപത്രികള്‍ ഓക്‌സിജന്‍ വിതരണത്തിനായി കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ രോഗബാധിതര്‍ക്കാവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്ന പരാതിയാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.