കൊവിഡ് പ്രതിധോരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തിക്കൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിൽ അത് തടയാനുള്ള പ്രതിവിധിയാണ് ആവശ്യമെന്നും പൊള്ളയായ വാഗ്ദാനങ്ങളല്ലെന്നും രാഹുൽ ട്വീറ്റ് ചെയ്തു. രാജ്യത്തെ കോവിഡ് പ്രതിദിന വർധന മൂന്ന് ലക്ഷവും കടന്ന് കുതിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം.
ഞാൻ ഇപ്പോൾ വീട്ടിൽ ക്വാറന്‍റീനിലാണ്. പക്ഷേ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോവിഡ് ദുരന്തത്തിന്‍റെ കഥകളാണ് കേൾക്കുന്നത്. ഇന്ത്യക്ക് മുന്നിൽ കോവിഡ് പ്രതിസന്ധി മാത്രമല്ല ഇപ്പോഴുള്ളത്. ഇതിനൊപ്പം സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾ കൂടി പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്ത് ഓക്സിജന്റെ കടുത്ത ക്ഷാമമുണ്ടെന്നും, ദൗർലഭ്യം മറികടക്കാൻ ശ്രമിക്കുകയാണെന്നും, ഓക്സിജന്റെ നിർമാണവും വിതരണവും വർദ്ധിപ്പിക്കാൻ പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.
അതിനിടെ, രാജ്യത്ത് പടര്‍ന്നുപിടിക്കുന്നത് കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമെന്ന് ഗവേഷകര്‍ കണ്ടെത്തി. അതിന്‍റെ ഉറവിടം മഹാരാഷ്ട്രയാണെന്നാണ് നിഗമനം. അമരാവതിയില്‍ ഫെബ്രുവരിയിലാണ് കൊറോണ വൈറസിന്റെ B.1.617 വകഭേദം കണ്ടെത്തിയത്. യു.കെ, ആഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ വകഭേദം സംഭവിച്ച വൈറസുകളെക്കാള്‍ അപകടകാരിയാണ് ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നത് എന്ന് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു.