പ്രയാസമില്ലാതെ ആളുകൾക്ക് വാക്‌സിൻ എടുത്തു പോകാനുള്ള സാഹചര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സ്ഥലങ്ങളിലും ഓൺലൈൻ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തും. ഓൺലൈനിൽ ബുക്ക് ചെയ്തു അറിയിപ്പ് ലഭിച്ചവർ മാത്രം കേന്ദ്രത്തിൽ എത്തുന്ന സംവിധാനമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ നിർദേശങ്ങൾ നൽകി. കോവിഡ് ബോധവൽക്കരണം ശക്തിപ്പെടുത്തണം. അതിനായി ക്യാമ്പയിൻ നടത്തണം. എസ്എംഎസ് ക്യാമ്പയിനുകൾ ശക്തിപ്പെടുത്തും. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടൽ പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒന്നാംഘട്ട കോവിഡ് വ്യാപനത്തെ നേരിടാനും അതിജീവിക്കാനും സാധ്യമായതിന്റെ പ്രധാന ഘടകങ്ങളിലൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലാണ്. പുതിയ ഭരണസമിതികൾ തദ്ദേശ സ്ഥാപനങ്ങളിൽ അധികാരത്തിൽ വന്നു. ഒന്നാം ഘട്ടത്തിൽ നേതൃത്വപരമായ പങ്ക് നിർവഹിച്ചവരല്ല ഇപ്പോഴുള്ള പലരും. ജനപ്രതിനിധികൾക്ക് ആവശ്യമായ പരിശീലനവും ബോധവൽക്കരണവും നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ ഘട്ടം മറികടക്കാനും തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന പങ്കാളിത്തം ഉണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പതിനെട്ടു വയസ്സു കഴിഞ്ഞവർക്ക് കോവിഡ് വാക്സീനായുള്ള റജിസ്ട്രേഷൻ ശനിയാഴ്ചയാണ് ആരംഭിക്കുന്നത്. കോവിൻ പോർട്ടലിൽ ആകും റജിസ്ട്രേഷൻ ആരംഭിക്കുക. മേയ് ഒന്നു മുതലാണ് ഇവർക്കുള്ള വാക്സിനേഷൻ തുടങ്ങുന്നത്.