തിരുവനന്തപുരം: കൊവിഡ് വാക്സിന് അധിക വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വരും. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്‌സാ ചെലവ് ക്രമീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സ്വകാര്യമേഖലയില്‍ കൊവിഡ് വാക്സിന്‍ വിതരണം ചെയ്യുന്ന ആശുപത്രികള്‍ ഈടാക്കേണ്ട തുക സംബന്ധിച്ച് സംസ്ഥാനതലത്തിൽ ധാരണയുണ്ടാക്കും. 2300 രൂപ മുതൽ 20,000 രൂപ വരെ പ്രതിദിന ചികിത്‌സാ ചെലവ് ഈടാക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് ക്രമീകരിക്കാൻ ജില്ലാ ഭരണാധികാരികൾ ഇടപെടണം. സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ശനിയാഴ്ച നടക്കുന്ന യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിൽ ജീവനക്കാരുടെ കുറവുണ്ടെങ്കിൽ അടിയന്തരമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിനൊപ്പം ആശുപത്രികളിൽ മറ്റു ചികിത്‌സകളും നടത്തുന്നതിന് ക്രമീകരണം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർമാർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് ഇതിനാവശ്യമായ നടപടി സ്വീകരിക്കും. അഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക്ക് ഫോഴ്‌സ് സംവിധാനങ്ങൾ വിലയിരുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടിന് പുറത്തിറങ്ങുന്ന എല്ലാവരും മാസ്‌ക്ക് ധരിക്കണം. കാറുകളിൽ യാത്ര ചെയ്യുന്നവരും മാസ്‌ക്ക് ധരിക്കണം. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിക്ക് പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.