ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള പാസഞ്ചര്‍ ഫ്‌ളൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡയും യുഎഇയും. കൊവിഡ് രോഗവ്യാപനം ഇരു രാജ്യങ്ങളിലും രൂക്ഷമായ സാഹചര്യത്തില്‍ അടുത്ത 30 ദിവസത്തേക്കാണ് വിലക്കെന്ന് കനേഡിയന്‍ ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്ര പറഞ്ഞു. ശനിയാഴ്ച മുതല്‍ 10 ദിവസത്തേക്കാണ് യുഎഇ വിലക്കേര്‍പ്പെടുത്തുന്നത്. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ ഇതുവഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യു.എ.ഇയിലേക്ക് വരാന്‍ അനുവദിക്കില്ല.
അതേസമയം, രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗങ്ങൾ ചേരും. രാവിലെ 9 മണിക്ക് കൊവിഡ് പൊതു സാഹചര്യം വിലയിരുത്തുന്ന പ്രധാനമന്ത്രി, പത്ത് മണിക്ക് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും. വാക്സീൻ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾക്കൊപ്പം തുടർ വിതരണവും പ്രധാനമന്ത്രി വിലയിരുത്തും. 12 മണിക്ക് ഓകസിജൻ നിർമ്മാണ കമ്പനി മേധാവികളേയും മോദി കാണുന്നുണ്ട്.