തിരുവനന്തപുരം: വാക്‌സിനുകൾ വാങ്ങുന്നതിനായി സിഎംഡിആർഎഫിലേക്ക് വെള്ളിയാഴ്ച മാത്രം ലഭിച്ചത് ഒരു കോടിയിലധികം രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സീന്‍ വിലകൊടുത്ത് വാങ്ങുന്നതിന് സംസ്ഥാനത്തിന് വേണ്ടത് 1200 കോടി രൂപയാണ്. വാക്സീന്‍ നയം മാറ്റിയ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പൊതുജന രോഷം ഉയരുന്നതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നവരുടെ എണ്ണവും കൂടുകയാണ്.
കോവിഡ് വാക്സീന്‍ സംസ്ഥാനത്ത് സൗജന്യമായിരിക്കും എന്ന് നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും പ്രഖ്യാപനം ഇടംപിടിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ സാര്‍വത്രിക സൗജന്യ വാക്സീന്‍ നയം മാറ്റിയതോടെ സംസ്ഥാനം പ്രതിസന്ധിയിലായി. ഈ നയംമാറ്റം വാക്സീന്‍ ലഭ്യതയെ ബാധിക്കുകയും രാജ്യത്ത് വാക്സീന്‍ വിതരണത്തില്‍ അസന്തുലിതാവസ്ഥയുണ്ടാക്കുകയും സംസ്ഥാനങ്ങളെ സാമ്പത്തികപ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യും.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും സിഎംഡിആർഎഫിലേക്ക് വാക്‌സിൻ വാങ്ങാനുള്ള സംഭാവന എത്തുന്നുണ്ട്. വാക്‌സിനേഷൻ ശക്തമായി നടപ്പിലാക്കി എത്രയും പെട്ടെന്ന് ഈ മഹാമാരിയിൽ നിന്നും മുക്തമാവുക എന്ന ലക്ഷ്യം നമുക്ക് സഫലീകരിക്കണം. സാമ്പത്തികമായ വേർതിരിവുകളെ മറികടന്ന് വാക്‌സിൻ ഏറ്റവും സാധാരണക്കാരനും ലഭ്യമാക്കണം. അതിനായി നമുക്കൊരുമിച്ചു നിൽക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.