ബെംഗളൂരു അർബനാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള ജില്ല. ഒന്നര ലക്ഷത്തോളം കൊവിഡ് രോഗികളാണ് ബെംഗളൂരു അർബനിൽ മാത്രം ഉള്ളത്. പൂനെയാണ് രണ്ടാം സ്ഥാനത്ത്. ഡൽഹിയിൽ ഇത് ഒരു ലക്ഷവും, മുംബൈയിൽ 81,174 ഉം ആണ്. ബെംഗളൂരുവിൽ വെള്ളിയാഴ്ച 16,662 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നഗരത്തിൽ 1,49,624 കൊവിഡ് രോഗികൾ ഉള്ളത്.
മെയ് ആദ്യവാരത്തിൽ ബെംഗളൂരുവിലെ പ്രതിദിന കണക്ക് 25,000 എത്തമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെട്ടു.ബെംഗളൂരുവിലെ 90-92 ശതമാനം കോവിഡ് രോഗികളും വീട്ടിൽ ഒറ്റപ്പെട്ട നിലയിലാണ്. രോഗികളെ നിരീക്ഷിക്കുകയെന്ന വെല്ലുവിളിയാണെന്ന് സിറ്റി കോർപ്പറേഷന്റെ ആരോഗ്യ കമ്മീഷണർ പറഞ്ഞു. ഓക്സിജൻ ആവശ്യമുള്ള കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി മൈതാനങ്ങൾ ഓഡിറ്റോറിയങ്ങൾ എന്നിവ ഒരുക്കണെന്ന് ആരോഗ്യ വിദഗ്ധർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ആദ്യ തരംഗത്തിൽ ചെയ്തതുപോലെ, ആവശ്യമുള്ള രോഗികൾക്ക് കൊവിഡ് മെഡിക്കൽ കിറ്റുകൾ വിതരണം പുനരാരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ കേസുകളുടെ എണ്ണം കുറഞ്ഞപ്പോൾ വീട്ടിൽ ഒറ്റപ്പെട്ട രോഗികൾക്ക് മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്യുന്നത് നിർത്തിവച്ചിരുന്നു. കോവിഡ് കെയർ സെന്ററുകളിലേക്ക് രോഗികൾ എത്തുന്നത് കുറവാണ്. 12 സിസിസികളിൽ ആകെ 800 രോഗികൾ മാത്രമേയുള്ളുവെന്ന് കോർപ്പറേഷൻ ആരോഗ്യ വിഭാഗം വ്യക്തമാക്കി.
സജീവമായ കേസുകളുടെ എണ്ണം വളരെ കൂടുതലാണെങ്കിലും, 80-85% രോഗികൾ നേരിയ ലക്ഷണങ്ങൾ മാത്രമെയുള്ളു. രോഗവ്യാപനം കുറക്കുന്നതിനായി ബെംഗളൂരുവിൽ പൂർണ്ണമായ ലോക്ക്ഡൗൺ ആവശ്യമാണെന്ന അഭിപ്രായം ശക്തമാണ്.ലോക്ക്ഡൗണിന് ഒപ്പം ചികിത്സാസൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ട്. കൊവിഡ് കേസുകൾ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
15 ദിവസത്തിനുള്ളിൽ കുറഞ്ഞത് 2,000 താൽക്കാലിക ഐസിയു കിടക്കകൾ ബെംഗളൂരുവിൽ തയ്യാറാകുമെന്നും അവയിൽ 800 എണ്ണത്തിൽ വെന്റിലേറ്ററുകൾ സ്ഥാപിക്കുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. വിക്ടോറിയ ഹോസ്പിറ്റൽ കാമ്പസിൽ മാത്രം 250 ഐസിയു കിടക്കകൾ സ്ഥാപിക്കും. മറ്റൊരു പുതിയ കെട്ടിടത്തിൽ 150-200 ഐസിയു കിടക്കകൾ ക്രമീകരിക്കും. 100 എണ്ണത്തിന് വെന്റിലേറ്ററുകൾ ഉണ്ടാകും.
ബോറിംഗ്, ലേഡി കർസൺ ഹോസ്പിറ്റൽ, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ്, നിംഹാൻസ് എന്നിവിടങ്ങളിലും താൽക്കാലിക ആശുപത്രികൾ ആരംഭിക്കുമെന്ന് സുധാകർ പറഞ്ഞു. വെന്റിലേറ്ററുകളുടെ ലഭ്യത 10 മടങ്ങ് വർദ്ധിപ്പിക്കാൻ മുഖ്യമന്ത്രി യെദ്യൂരപ്പ ആരോഗ്യ വകുപ്പിന് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. താത്ക്കാലിക ആശുപത്രികൾ സ്ഥാപിക്കാൻ സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
പ്രതിദിനം 10,000 മുതൽ 20,000 വരെ റെംഡെസിവിറിന്റെ കുപ്പി മരുന്നുകൾ സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രം 25,000 കുപ്പി മകുന്നുകൾ അധികമായി അനുവദിച്ചിട്ടുണ്ട്. 10 ദിവസത്തിനുള്ളിൽ 10,000 കുപ്പികളും ഒരു മാസത്തിനുള്ളിൽ 50,000-60,000 കുപ്പികളും വിതരണം ചെയ്യാൻ മരുന്ന് ഉത്പാദകരായ ബയോകോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്ന് നേരിട്ട് 2 ലക്ഷം കുപ്പികൾ വാങ്ങാൻ ശ്രമിക്കുന്നുണ്ട്. ഇതിനായി ഞങ്ങൾ കേന്ദ്രത്തിന്റെ അനുമതി തേടിയതായും ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു.