വോട്ടെണ്ണൽ ദിവസം സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. കൊവിഡിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ ദിനത്തിൽ സർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും സ്വീകരിച്ച നടപടികൾ തൃപ്തികരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ചേർന്ന സർവ കക്ഷി യോഗത്തിലെ തീരുമാനങ്ങൾ സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു.
വോട്ടെണ്ണൽ ദിവസം സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് മാർഗ്ഗരേഖ പുറപ്പെടുവിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനങ്ങൾ പൂർണമായും വിലക്കിയകാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു . വോട്ട് എണ്ണുന്ന ദിനത്തിലോ തുടർന്ന് വരുന്ന ദിവസങ്ങളിലോ ആഹ്ളാദ പ്രകടനങ്ങൾ നടത്തരുതെന്നാണ് കമ്മീഷന്റെ ഉത്തരവ്. ജയിച്ച സ്ഥാനാർത്ഥി തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങാൻ പോകുമ്പോൾ 3 പേരിൽ കൂടുതൽ പാടില്ല. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി
അതേ സമയം നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ സർക്കാരും തെരെഞ്ഞെടുപ്പ് കമ്മിഷനും നടപടി എടുക്കുന്നില്ല എന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. സർക്കാറിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.