ബെംഗളൂരു നഗരത്തിൽ കൊവിഡ് ബാധിച്ച മലയാളി വീട്ടമ്മ ചികിത്സ കിട്ടാതെ മരിച്ചു. തൃശൂർ സ്വദേശിനി ശാന്ത ശ്രീധരൻ ആണ് മരിച്ചത്. ഇവർ ഏറെക്കാലമായി ബെംഗളൂരുവിലാണ് താമസം. ഇവരുടെ ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ശാന്തക്ക് ജീവൻ നിലനിർത്താൻ വെന്റിലേറ്റർ സഹായം ആവശ്യമായിരുന്നു. വെന്റിലേറ്റർ കിടക്ക തേടി ആംബുലൻസിൽ ശാന്തയുമായി ബന്ധുക്കൾ ബെംഗളൂരു നഗരത്തിൽ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. വെന്റിലേറ്റർ കിടക്ക ഒഴിവില്ലാത്തതിനാൽ ആശുപത്രികൾ ഇവരെ പ്രവേശിപ്പിച്ചില്ല.
ഇവരുടെ രണ്ട് മക്കളും കൊവിഡ് ബാധിതരാണ്. ഇവരും ശാന്തക്കൊപ്പം ആംബുലൻസിൽ ഉണ്ടായിരുന്നു. ശാന്തയുടെ നില ഗുരുതരമായതിനാൽ തങ്ങളുടെ ആരോഗ്യ സ്ഥിതി പരിഗണിക്കാതെയാണ് ഇവരും ആശുപത്രികൾ കയറി ഇറങ്ങിയത്. ഒടുവിൽ ശാന്ത ശ്വാസം മുട്ടി ആംബുലൻസിൽ കിടന്ന് മരിക്കുകയായിരുന്നു.
ബെംഗളൂരു നഗരത്തിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. ബെംഗളൂരു അർബൻ ജില്ലയിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. അർബനിൽ മാത്രം ഒരോ ദിവസം ശരാശരി കാൽലക്ഷത്തോളം കൊവിഡ് കേസുകലളാണ് റിപ്പോർട്ട് ചെയ്യുന്നത്. രോഗ വ്യാപനം ചികിത്സാസംവിധാനങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിരവധി പേരാണ് ശരിയായ ചികിത്സ കിട്ടാതെ ദിനം പ്രതി മരിക്കുന്നത്.