ആം ആദ്മി പാർട്ടിയുടെ (എഎപി) നേതൃത്വത്തിലുള്ള ദില്ലി നിയമസഭ ദേശീയ ജനസംഖ്യാ രജിസ്റ്ററിനും (എൻപിആർ) ദേശീയ പൗരത്വ രജിസ്റ്ററിനും (എൻആർസി) എതിരെ പ്രമേയം പാസാക്കി. 'എൻആർസിയെക്കുറിച്ച് സമൂഹത്തിൽ ഭയവും പരിഭ്രാന്തിയും നിലനിൽക്കുന്നുണ്ട്' എന്നതിനാൽ കണക്കെടുപ്പ് പിന്‍വലിക്കാന്‍ പ്രമേയം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു. പ്രത്യേക നിയമസഭ വിളിച്ചു ചേര്‍ത്താണ് എൻപിആറിനും എൻആർസിക്കുമെതിരായ പ്രമേയം പാസാക്കിയത്. കോവിഡ് -19 പകർച്ചവ്യാധിയെക്കുറിച്ചും, ദില്ലിയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും സഭ ചര്‍ച്ച ചെയ്തു.
കേരളം, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ വിവിധ സംസ്ഥാനങ്ങൾ കഴിഞ്ഞ ഡിസംബറിൽതന്നെ രാഷ്ട്രപതി അംഗീകരിച്ച പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) എതിർത്തുകൊണ്ട് പ്രമേയം പാസാക്കിയിരുന്നു. 'എൻപിആറിനും എൻആർസിക്കും കീഴിൽ പൊതുജനങ്ങളോട് അവരുടെ പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടും. എന്നാല്‍ അത് തെളിയിക്കാന്‍ തൊണ്ണൂറു ശതമാനം ആളുകളിലും ജനന സർട്ടിഫിക്കറ്റ് ഉണ്ടാകില്ല. അപ്പോള്‍ എല്ലാവരേയും തടങ്കൽ കേന്ദ്രത്തിലേക്ക് അയക്കുമോ? ഈ ഭയം എല്ലാവരേയും വേട്ടയാടുകയാണ്'- കെജ്‌രിവാൾ പറഞ്ഞു.
70 നിയമസഭാംഗങ്ങളുള്ള ദില്ലിയിലെ അസംബ്ലിയിൽ പോലും ഒമ്പത് പേർക്ക് മാത്രമാണ് ജനന സർട്ടിഫിക്കറ്റ് ഉള്ളതെന്നും കെജ്‌രിവാൾ വ്യക്തമാക്കി. 'പ്രത്യേകിച്ചും സമ്പദ്‌വ്യവസ്ഥ ഏറ്റവും മോശമായ ഇടിവിന് സാക്ഷ്യം വഹിക്കുകയും തൊഴിലില്ലായ്മ ഭയാനകമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയും കൊറോണ പാൻഡെമിക് ഭീഷണി നേരിടുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ എൻപിആർ / എൻആർസി പോലുള്ള അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കരുതെന്നും' പ്രമേയം പറയുന്നു.