കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദ്ദേശവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. കൊവിഡ് കുതിച്ചുയരുന്ന കേരളത്തില്‍ ഐസിയു കിടക്കകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
ജില്ല തിരിച്ച്, നിലവിലുള്ള ഐസിയു ബെഡുകളുടെയും വെന്‍റിലേറ്ററുകളുടെയും കണക്ക് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓക്സിജന്‍ ബെഡുകള്‍ ഉള്ള സിഎഫ്എല്‍ടിസികളുടെ എണ്ണവും ഉടന്‍ വര്‍ധിപ്പിക്കണമെന്നും കേന്ദ്ര സഹമന്ത്രി കേരളത്തോട് നിർദ്ദേശിച്ചു.
വി മുരളീധരന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കോവിഡ് കുതിച്ചുയരുന്ന കേരളത്തില്‍ ഐസിയു കിടക്കകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും…
ജില്ല തിരിച്ച്, നിലവിലുള്ള ഐസിയു ബെഡുകളുടെയും വെന്‍റിലേറ്ററുകളുടെയും കണക്ക് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണം…
ബഹുഭൂരിപക്ഷം ജില്ലകളിലെയും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ വിരലില്‍ എണ്ണാവുന്ന ഐസിയു ബെഡുകള്‍ മാത്രമാണ് ഒഴിവുള്ളതെന്നാണ് വിവരം….
ഓക്സിജന്‍ ബെഡുകള്‍ ഉള്ള സിഎഫ്എല്‍ടിസികളുടെ എണ്ണവും ഉടന്‍ വര്‍ധിപ്പിക്കണം…
ഓക്സിജന്‍ ശേഖരമുണ്ടായിട്ട് കാര്യമില്ല, വിതരണത്തിലെ പാളിച്ചയാണ് പല സംസ്ഥാനങ്ങളിലും പ്രതിസന്ധിയുണ്ടാക്കിയത്…
സ്വകാര്യമേഖലയില്‍ 75 ശതമാനം കിടക്കകൾ കോവിഡ് രോഗികള്‍ക്ക് മാറ്റിവയ്ക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും അതിൻ്റെ പ്രായോഗികത സംബന്ധിച്ച് ആരോഗ്യമേഖലയ്ക്ക് സംശയമുള്ളതിനാൽ പുനപരിശോധിക്കാൻ തയാറാവണം…..
കോവിഡ് മാത്രമല്ല, മറ്റ് ഗുരുതര രോഗമുള്ളവരുടെ ജീവനും പ്രധാനമാണ്….
ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രി പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു…..
അതേസമയം വി മുരളീധരന്റെ ഉപദേശത്തിന് ഫേസ്ബുക്കിൽ രൂക്ഷമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. വി മുരളീധരന്റെ ഉപദേശം കേരളത്തിന് വേണ്ടെന്നും, ഇതൊക്കെ ചെയ്യാൻ അറിയുന്നവരാണ് കേരളത്തിൽ ഭരണത്തിലുള്ളതെന്നും പ്രതികരണമായി വന്നിട്ടുണ്ട്.