തിരുവനന്തപുരം: മേയ് നാലു മുതൽ 9 വരെ കേരളത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ വാരാന്ത്യങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണത്തിന് സമാനമായ ക്രമീകരണങ്ങളാവും ഈ ദിനങ്ങളിലുണ്ടാവുക. ഇതുസംബന്ധിച്ച് കൃത്യമായ മാനദണ്ഡം പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് നിരീക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി എല്ലാ പോലീസ് ജില്ലകളിലും കുറഞ്ഞത് 100 പേരെ വീതം ജനമൈത്രി സന്നദ്ധപ്രവർത്തകരായി നിയോഗിക്കും. ഇങ്ങനെ നിയോഗിക്കപ്പെടുന്ന ജനമൈത്രി സന്നദ്ധപ്രവർത്തകരെ ബീറ്റ്, പട്രോൾ, ക്വാറന്റീൻ പരിശോധന മുതലായവയ്ക്ക് ഉപയോഗിക്കും. പത്ത് ദിവസത്തിലേറെ ജോലിചെയ്യുന്ന വോളൻറിയർമാരുടെ സേവനം വിലയിരുത്തി പ്രശംസാപത്രവും മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്ക് ക്യാഷ് റിവാർഡും നൽകും. ജനമൈത്രി വോളൻറിയർമാരെ പെട്ടന്ന് തിരിച്ചറിയുന്നതിനായി ആം ബാഡ്ജ് നൽകുവാനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓക്‌സിജൻ സിലിണ്ടർ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ഓക്‌സിജൻ എമർജൻസി വെഹിക്കിൾ എന്ന സ്റ്റിക്കർ പതിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനത്തിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്ലാസിൽ വ്യക്തമായി കാണാൻ സാധിക്കുന്ന തരത്തിലാണ് സ്റ്റിക്കർ പതിക്കേണ്ടത്. തിരക്കിൽ വാഹനങ്ങൾ പരിശോധന ഒഴിവാക്കി വേഗം കടത്തിവിടാൻ ഇത് പോലീസിനെ സഹായിക്കും. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളിലും സമാന രീതിയിൽ സ്റ്റിക്കർ പതിക്കേണ്ടതാണ്. ഇക്കാര്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പ്രത്യേകശ്രദ്ധ പതിപ്പിക്കും.