സർക്കാർ നിർദ്ദേശം വന്നിട്ടും കൊവിഡ് പരിശോധനയായ ആർടിപിസിആർ നിരക്ക് കുറക്കാൻ തയ്യാറാവാതെ സ്വകാര്യ ലാബുകാർ. നിരക്ക് കുറക്കാനുള്ള ഉത്തരവ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് ലാബുകാരുടെ വാദം. കഴിഞ്ഞ ദിവസം വൈകീട്ടാണ് ആർടിപിസിആർ നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയാക്കി കുറക്കാൻ സർക്കാർ തീരുമാനിച്ചത്. സർക്കാർ ഉത്തരവ് കിട്ടുന്ന മുറക്ക് നിരക്ക് കുറക്കാമെന്നാണ് ലാബുകാർ പറയുന്നത്. ഇന്ന് രാവിലെ പരിശോധക്ക് എത്തിയവരിൽ നിന്നാണ് ലാബുകാർ പഴയ നിരക്ക് ഈടാക്കിയത്. നിരക്ക് കുറച്ചെന്ന സർക്കാർ പ്രഖ്യാപനത്തെ തുടർന്ന് സ്വകാര്യ ലാബുകളിൽ പരിശോധനക്കായി നിരവധിയാളുകളാണ് എത്തിയത്.
കൊവിഡ് ആർടിപിസിആർ പരിശോധനാ നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയാക്കി കുറച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജയാണ് അറിയിച്ചത്. ഐസിഎംആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾക്ക് വിലകുറഞ്ഞ സാഹചര്യത്തിലാണ് ആർടിപിസിആർ പരിശോധനാ നിരക്ക് കുറക്കാൻ തീരുമാനിച്ചത്. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ, സ്വാബ് ചാർജ് എന്നിവ ഉൾപ്പെടെയാണ് പുതിയ നിരക്ക്. സർക്കാർ ആശുപത്രികളിൽ സൗജന്യമായാണ് കൊവിഡ് പരിശോധനകൾ നടത്തുന്നത്.