ഒരു മുന്നണിക്ക് ഒരിക്കലും തുടര്‍ഭരണം നല്‍കാത്ത ഭൂവിഭാഗമെന്ന കേരളത്തിന്റെ സവിശേഷതയെ ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍നിന്ന് തുടച്ചു മാറ്റിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഏതാണ്ട് അവസാനിക്കാറായപ്പോള്‍ LDF 99, UDF 41, NDA 0 എന്നിങ്ങനെയാണ് കക്ഷി നില. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇടതുപക്ഷത്തിന് വൻ മുന്നേറ്റമാണ് കാണാനായത്.
നേമത്തും പാലക്കാടും മഞ്ചേശ്വരത്തും ബിജെപിക്ക് നിലം തൊടാനായില്ല. തൃത്താലയില്‍ വി.ടി. ബല്‍റാമിനേയും അരുവിക്കരയില്‍ ശബരിനാഥിനേയും അഴീക്കോട് കെ. എം. ഷാജിയേയും തോല്‍പ്പിക്കാനായത് ഇടതുപക്ഷത്തിന് ഇരട്ടമധുരമായി. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. ജോസ് കെ. മാണിയുടെ തോല്‍വിയും കെ.കെ. രമയുടെ വിജയവും അപഭ്രംശങ്ങളാണ്.
സര്‍ക്കാര്‍ എന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ ഭരണ നിര്‍വഹണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മികച്ച നേതൃത്വത്തിന് വികസനകാര്യത്തില്‍ ഇടതുപക്ഷത്തിനുള്ള ശരിയായ വികസന ബോധ്യത്തിന് ഇതിനെല്ലാം കേരള ജനത അംഗീകാരം നല്‍കിയിരിക്കുന്നു എന്നാണ് സിപിഎമ്മിന്‍റെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞത്.