നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കനത്ത തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞേക്കും. പരാജയത്തിന്റ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണി വേണമെന്ന ആവശ്യവും ശക്തമാണ്. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ഇനിയൊരു ദൗത്യം ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടിയും മുന്നോട്ടുവന്നേക്കില്ല. അതുകൊണ്ടുതന്നെ മുതിര്‍ന്ന നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രതിപക്ഷ നേതാവാക്കാന്‍ 'എ' ഗ്രൂപ്പ് ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വി. ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കാനാണ് 'ഐ' ഗ്രൂപ്പിന്‍റെ ശ്രമം.
എന്നാല്‍, കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഗ്രൂപ്പുകളുടെ അഭിപ്രായത്തിന് ഇനി ഹൈക്കമാന്‍ഡ് ചെവികൊടുക്കാന്‍ സാധ്യതയില്ല. എം. ലിജു അടക്കമുള്ള ഡിസിസി പ്രസിഡന്‍റുമാര്‍ രജിവച്ചത് മുതിര്‍ന്ന നേതാക്കളില്‍ സമ്മര്‍ദ്ദം കൂട്ടിയിട്ടുണ്ട്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചുമതല ഒഴിയാന്‍ അനുവദിക്കണമെന്ന് മുല്ലപ്പളളി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ഏകപക്ഷീയ തീരുമാനം എടുക്കരുതെന്നാണ് മുല്ലപ്പളളിയോട് ചെന്നിത്തല നിര്‍ദേശിച്ചത്.
കെ. ബാബു, പി. ടി.തോമസ് എന്നിവരും പ്രതിപക്ഷ നേതൃ സ്ഥാനത്ത് കണ്ണുവയ്ക്കുന്നുണ്ട്. ഷാഫി പറമ്പിലിനുവേണ്ടി വാദിക്കുന്നവരും ഉണ്ട്. പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണിക്കും തോല്‍വിയെക്കുറിച്ച് സമഗ്ര അന്വേഷണത്തിനും കളമൊരുങ്ങിക്കഴിഞ്ഞു.