മുംബൈ: മഹാരാഷ്ട്രയില്‍ ബാബാ സാഹേബ് അംബേദ്കറെ പുകഴ്ത്തി മുദ്രാവാക്യം മുഴക്കിയതിന് ഒരാഴ്ചയോളം ബഹിഷ്കരണം നേരിട്ട് മുപ്പതിലധികം ബുദ്ധ കുടുംബങ്ങൾ. മഹാരാഷ്ട്രയിലെ നാന്ദേദ് ജില്ലയിൽ മുട്ഘട്ട് താലൂക്കിലെ റോഹി പിബൽഗാവിലാണ് സംഭവം.
കഴിഞ്ഞ മാസം (ഏപ്രില്‍) 25 ന് നടന്ന അംബേദ്‌കർ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് അംബേദ്കറെ പുകഴ്ത്തിയതിനാണ് ബഹിഷ്കരണം ഏര്‍പ്പെടുത്തിയത്. അംബേദ്‌കർ ജയന്തി ആഘോഷങ്ങള്‍ നടത്തിയ ഗ്രാമത്തിലെ ബുദ്ധ കുടുംബങ്ങള്‍ക്ക് പാൽ, മരുന്ന് ഉൾപ്പെടയുള്ള അവശ്യ വസ്തുകൾ നിഷേധിച്ചാണ് സാമുഹിക ബഹിഷ്കരണം ഏര്‍പ്പെടുത്തിയത്. നാനൂറോളം മറാഠ കുടുംബങ്ങൾ ചേര്‍ന്നാണ് ബഹിഷകരണത്തിന് തീരുമാനമെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. ജാതി വിവേചനത്തിനെതിരായി പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗം സംഘടനകളുടെ ശ്രമഫലമായി ജില്ലാ ഭരണകൂടം ഇടപെട്ടതിനു ശേഷമാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്.
അംബേദ്‌കർ ജയന്തി വളരെ ആഘോഷപൂർവമായാണ് ദളിത് സമൂഹം കൊണ്ടാടുന്നത്. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം പല ആഘോഷ പരിപാടികളും പേരിനു മാത്രമായി നടത്തുകയും പലതും നിർത്തിവയ്ക്കുയും ചെയ്തിരുന്നു.