ഇന്ത്യൻ പ്രിമിയർ ലീഗിലെ ഈ സീസണിലെ മത്സങ്ങൾ റദ്ദാക്കി. ഐപിഎൽ ഗവേണിംഗ് ബോഡിയും ബിസിസിഐയും അടിയന്തര യോഗം ചേർന്നാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇത് സംബന്ധിച്ച് ടീമുകൾ ബ്രോഡ്കാസ്റ്റേഴ്സ് എന്നിവരുമായി സംസാരിച്ചെന്നും രാജ്യത്തെ കൊവിഡ് രൂക്ഷമാകുന്നത് പരിഗണിച്ച് മത്സരങ്ങൾ നിർത്തിവെക്കുകയാണെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. സ്ഥിതിഗതികൾ മെച്ചപ്പെടുമ്പോൾ യോഗം ചേർന്ന് മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്ന് രാജീവ് ശുക്ല പറഞ്ഞു.
ഐപിഎൽ ടീമുകളിലെ ഏതാനും താരങ്ങൾക്ക് കൊവിഡ് ബാധിച്ചിച്ചിരുന്നു. സൺറൈസസ് ഹൈദരാബാദിന്റെ ഒരു താരത്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ന് നടക്കാനിരുന്ന മുംബൈക്കെതിരായ മത്സരം നേരത്തെ റദ്ദാക്കിയിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് കോച്ച് എൽ ബാലാജിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നാളെ നടക്കാനിരുന്ന മത്സരങ്ങളും ഉപേക്ഷിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ സന്ദീപ് വാര്യർ, വരുൺ ചക്രവർത്തി എന്നിവരും കൊവിഡ് ബാധിതരാണ്. വൃദ്ധിമാൻ സാഹ, അമിത് മിശ്ര എന്നിവർക്കാണ് ഏറ്റവും ഒടുവിൽ കൊവിഡ് ബാധിച്ചത്. എല്ലാ മത്സരങ്ങളും മുംബൈയിലേക്ക് മാറ്റാൻ ബിസിസിഐ ആലോചിച്ചിരുന്നു. എന്നാൽ ടീമുകൾ എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ സീസണിലെ മത്സരങ്ങൾ റദ്ദാക്കാൻ തീരുമാനിച്ചത്