വിദ്വേഷ പ്രചരണം കങ്കണയുടെ അക്കൗണ്ട് സ്ഥിരമായി പൂട്ടി ട്വിറ്റർ. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരായ വിദ്വഷ പ്രചരണത്തിന്റെ പേരിലാണ് ട്വിറ്ററിന്റെ നടപടി. ഒരു ഗുണ്ടയെ കൊല്ലാൻ മറ്റൊരു സൂപ്പർ ഗുണ്ട വേണ്ടി വരും, അതുകൊണ്ട് മോദി ജി രണ്ടായിരത്തിന്റെ തുടക്കത്തിലെ താങ്കളുടെ വിശ്വരൂപം പുറത്തെടുക്കൂ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ബംഗാളിലെ അക്രമത്തെക്കുറിച്ച് ബിജെപി നേതാവ് സ്വപൻ ദാസ് ഗുപ്തയുടെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അവർ. ഇതിനെതിരെ ട്വിറ്ററിലും മറ്റ് സമൂഹ്യ മാധ്യമങ്ങളിലും കടുത്ത വിമർശനമാണ് ഉയർന്നുവന്നത്.
ട്വിറ്ററിന്റെ നയങ്ങൾ തുടർച്ചയായി ലംഘിച്ചതിനാലാണ് നടപടിയെന്ന് ട്വിറ്റർ അറിയിച്ചു. അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന ഇത്തരം അഭിപ്രായ പ്രകടനങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കാൻ തങ്ങൾ നിർബന്ധിതരാണെന്ന് ട്വിറ്റർ വക്താവ് വ്യക്തമാക്കി. ട്വിറ്ററിന്റെ തീരുമാനത്തിനെതിരെ കങ്കണ രൂക്ഷമായി പ്രതികരിച്ചു. ട്വിറ്ററിന്റെ വംശീയ വിദ്വേഷമാണ് നടപടിക്ക് പിന്നിലെന്നും, താൻ പ്രവർത്തിക്കുന്ന സിനിമയടക്കമുള്ള മറ്റ് മാധ്യമങ്ങളിലൂടെ ആശയപ്രചരണം നടത്തുമെന്നും കങ്കണ റനൗട്ട് പറഞ്ഞു.