ലഖ്‌നൗ: ഉത്തര്‍ പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. അയോധ്യയില്‍ 40 സീറ്റുകളില്‍ 6 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ കനത്ത പരാജയം കേന്ദ്ര നേതാക്കളെ അങ്കലാപ്പിലാക്കിയിരുന്നു.
അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാര്‍ട്ടി 24 സീറ്റ് നേടി മികച്ച വിജയം കാഴ്ചവെച്ചു. എന്നാല്‍ മായാവതിയുടെ ബഹുജന്‍ പാര്‍ട്ടിക്ക് 5 സീറ്റുകളാണ് നേടാനായത്. മധുരയില്‍ 33 സീറ്റുകളില്‍ 8 എണ്ണമാണ് ബിജെപിക്ക് ലഭിച്ചത്. മായാവതിയുടെ ബിഎസ്പിക്ക് 13 സീറ്റും, അജിത് സിംഗിന്‍റെ രാഷ്ട്രീയ ലോക്ദളിനും, സമാജ് വാദി പാര്‍ട്ടിക്ക് 1 സീറ്റുമാണ് നേടാനായത്.
ഗോരഖ്പൂറില്‍ 68 സീറ്റില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കും, സമാജ് വാദി പാര്‍ട്ടിക്കും 20 സീറ്റുകള്‍ നേടാനായി. എന്നാല്‍ ഇതേ സമയം 23 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് വിജയിച്ചിരിക്കുന്നത്.
അയോധ്യയിലെ വിജയം സമാജ് വാദി പാര്‍ട്ടിയുടെ പ്രത്യേയ ശാസ്ത്രങ്ങള്‍ക്കും, നയങ്ങള്‍ക്കും ലഭിച്ച അംഗീകാരമാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് പവൻ പാണ്ഡെ പറഞ്ഞു. 90 ശതമാനം ജില്ലകളിലും സമാജ് വാദി പാര്‍ട്ടിയാണ് മുന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.