നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ബിജെപിയിൽ പൊട്ടിത്തെറി രൂക്ഷമാവുകയാണ്. കേരളത്തിൽ ബിജെപി ജഡമായി മാറിയെന്ന് ആർഎസ്എസ് മുൻ സംസ്ഥാന ബൗദ്ധിക് പ്രമുഖ് ടി. ആർ സോമ ശേഖരൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആർഎസ്എസ് നേതാക്കൾ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം നടത്തിയത്.
മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ബിജെപി ചർച്ച ചെയ്തില്ലെന്നും ആചാര സംരക്ഷണം മാത്രം പ്രചരിപ്പിച്ചാൽ വോട്ട് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ബിജെപിയിൽ വിവരമുള്ള നേതാക്കൾ ഇല്ലെന്നും അദ്ദേഹം വിമർശിച്ചു. വിചാരകേന്ദ്രം മുൻ സെക്രട്ടറി കൂടിയാണ് സോമശേഖരൻ.
സോമശേഖരൻ പറഞ്ഞത്:
ബിജെപി തോറ്റിട്ടില്ല
ബിജെപി ഈ തെരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല; കാരണം, ബിജെപി മത്സരിച്ചിട്ടില്ല. പാർടിയെന്നാൽ നേതാക്കന്മാരും അണികളുംമാത്രമല്ല. ഇവ രണ്ടും ശരീരംമാത്രമാണ്. അതിന് ആത്മാവുണ്ട്. ആശയാദർശങ്ങൾ; നയങ്ങൾ; പരിപാടി; ഭരണനേട്ടങ്ങൾ ഇവയെല്ലാമുൾപ്പെടുന്ന പാർടിജീവിതം രങ്ഗത്തു വന്നിട്ടില്ല. ജനങ്ങൾ വോട്ടു ചെയ്യുന്നതു ജീവനാണ് ; ജഡത്തിനല്ല. അതുകൊണ്ടാണു ബിജെപി മത്സരിച്ചിട്ടില്ല എന്നു പറഞ്ഞത്.
ബിജെപിയുടെ ഭരണനേട്ടങ്ങൾ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും എന്തൊക്കെയാണു് ; കേരളത്തിൻെറ പ്രശ്നങ്ങളെപ്പറ്റി ബിജെപിയുടെ പഠനമെന്താണു്; കേരളത്തിൻെറ വികസനത്തിനു് എന്താണു പദ്ധതി; കഴിഞ്ഞ അഞ്ചു വർഷത്തെ കേരളഭരണത്തിൻെറ ദോഷങ്ങളെന്തൊക്കെ – ഇത്തരം വിഷയങ്ങൾ ജനങ്ങളുടെ ചിന്താവിഷയമാക്കാൻ ശ്രമമുണ്ടായിട്ടില്ല .
ജീവിതഗന്ധിയായ രാഷ്ട്രീയത്തിനേ വോട്ടു കിട്ടൂ. ജനതാജീവിതവുമായി ബന്ധമില്ലാത്ത വിഷയങ്ങൾ പറഞ്ഞു വോട്ടു നേടാൻ പറ്റില്ല .
ഭാരതത്തിൽ ജനങ്ങൾക്കുവേണ്ടി ഭരണമാരംഭിച്ചതു 2014-ൽ മോദിജിയാണു് . ഇതുകൊണ്ടു ജനങ്ങൾക്കുണ്ടാകുന്ന നേട്ടമെന്തെന്നു കേരളീയർക്കു് അറിയാൻ വഴിയില്ല. മാദ്ധ്യമങ്ങളിൽ വരുന്നില്ല. കേരളത്തിൽ നടപ്പാക്കുന്നതു പേരു മാറ്റി സംസ്ഥാനത്തിൻേറതുപോലെയാക്കി കേരളത്തെ കബളിപ്പിക്കുന്നു . ഇതൊക്കെ ജനങ്ങളെ ബോധിപ്പിച്ചിട്ടല്ലേ ബി.ജെ.പിക്കു വോട്ടു ചെയ്യണമെന്ന മനോഭാവം ഉണ്ടാക്കേണ്ടതു് ?
വോട്ടറെ വിദ്യാഭ്യാസം ചെയ്യിക്കുന്നതാണു് തെരഞ്ഞെടുപ്പിൻെറ ഒന്നാമത്തെ പടി . 2014-ലെ പാർല്യമെൻറു തെരഞ്ഞെടുപ്പിൽ 4500 റാലികളിലും മോദിജി ചെയ്തതു് ഇതാണു് . വോട്ടർമാരോടു് തങ്ങളുടെ താത്പര്യമാകുന്ന രാഷ്ട്രതാത്പര്യത്തിനു് വോട്ടു ചെയ്യാനുള്ള അദ്ദേഹത്തിൻെറ ആഹ്വാനത്തിൽനിന്നു പ്രവർത്തകർ ഇതിൻെറ മൂലതത്ത്വം പഠിക്കേണ്ടതായിരുന്നു .
ഇവിടെ തെരഞ്ഞെടുപ്പിനിറങ്ങിയതു പാർടിയായിരുന്നില്ല ; പാർടിക്കാരുടെ മതമായിരുന്നു . ആ മതമാണു തോറ്റതു് .അതു് ഇനി ഇറങ്ങിയാലും തോല്ക്കും .അടിസ്ഥാനപരമായ പരാജയസ്ഥാനമേതാണെന്നറിയണം .ജനതാത്പര്യത്തിൻെറ സംരക്ഷണമായിരുന്നില്ല ലക്ഷ്യമായി പ്രചരിപ്പിച്ചതു് ; ആചാരസംരക്ഷണമായിരുന്നു. ദുർഭരണത്തിൽനിന്നു ജനക്ഷേമകരമായ ഭരണത്തിലേക്കു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷക്കു വക നല്കുന്ന ഒന്നും പ്രചരണത്തിലുണ്ടായിരുന്നില്ല.
കേരളത്തിൽ ബി.ജെ.പി വളരണമെങ്കിൽ ഏറ്റവും ഉന്നതനായ നേതാവുമുതൽ ഏറ്റവും താഴെയുള്ള പ്രവർത്തകനുവരെ വിശദമായ രാഷ്ടീയവിദ്യാഭ്യാസം കൊടുക്കണം. അതിനു ശിക്ഷകരായി കേന്ദ്രത്തിൽനിന്നും മറ്റുസംസ്ഥാനങ്ങളിൽനിന്നും ആളുകൾ വരണം . ഇവിടെ വിദ്യ കിട്ടേണ്ടവരേയുള്ളൂ ; കൊടുക്കാൻ പ്രാപ്തിയുള്ളവരില്ല.
അങ്ങനെയൊന്നു് – പറയപ്പെട്ട രാഷ്ട്രീയവിദ്യാഭ്യാസം – ഉണ്ടായാൽ യഥാർഥരാഷ്ട്രതത്ത്വത്തിൻെറ അടിസ്ഥാനത്തിൽ സമാജപുനാരചന ചെയ്യാൻവേണ്ട കാഴ്ചപ്പാടും കഴിവുമുണ്ടാകും . സമാജത്തെ നയിക്കാൻ സാമർത്ഥ്യമുള്ള പ്രവർത്തകസമ്പത്തുള്ള യഥാർഥരാഷ്ട്രീയകക്ഷിയായി ബി.ജെ.പിയെ മാറ്റാൻ ഇതേ വഴിയുള്ളൂ . അതിനു ശേഷമേ തെരഞ്ഞെടുപ്പിൽ വിജയവുംമറ്റും പ്രതീക്ഷിക്കേണ്ടൂ ..