ഡല്‍ഹി: രാജ്യത്ത് പണ പ്രതിസന്ധിക്ക് പരിഹാരവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 50,000 കോടി രൂപയുടെ പുതിയ പദ്ധതിയാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 2022 മാര്‍ച്ച് 31 വരെയാണ് പദ്ധതി ആനുകൂല്യം ലഭിക്കുകയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
ഈ പദ്ധതി വഴി ഹോസ്പിറ്റലുകള്‍, വാക്സിന്‍ നിര്‍മ്മാതാക്കള്‍ എന്നിവര്‍ ഉള്‍പ്പടെയുള്ളവരെ സഹായിക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. അത് വഴി രോഗികള്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ പറഞ്ഞു. പ്രത്യേക കൊവിഡ് പദ്ധതിയായാണ് പണം അനുവദിക്കുക.
പ്രഖ്യാപനങ്ങള്‍
- ഇടത്തരം സൂക്ഷമ സംരംഭങ്ങൾക്കും വ്യക്തികൾക്കും ഒറ്റത്തവണ വായ്പ പുനഃസംഘടന അനുവദിച്ചു. ഇതുപ്രകാരം മൊറട്ടോറിയത്തിന്‍റെ മൊത്തം കാലാവധി രണ്ടുവർഷം വരെ നീട്ടി.
- മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് 500 കോടിരൂപവരെ വായ്പ അനുവദിക്കും.
- 35,000 കോടി രൂപമൂല്യമുള്ള സർക്കാർ സെക്യൂരിറ്റികൾ ആർബിഐ വാങ്ങുകയും അതുവഴി സർക്കാരിന് കൂടുതൽ പണം ലഭ്യമാക്കുകയും ചെയ്യും.
- സംസ്ഥാനങ്ങള്‍ക്ക് 36 ദിവസത്തില്‍ നിന്ന് 50 ദിവസത്തിലേക്ക് ഓവര്‍ ഡ്രാഫ്റ്റ് ചെയ്യാന്‍ അനുവാദം നല്‍കും.
- ഏപ്രിൽ മാസത്തിലെ പണവായ്പ സമിതി യോഗതീരുമാനങ്ങളിൽ നിന്ന് കാര്യമായ മാറ്റങ്ങളുണ്ടാവില്ല.
- ദീർഘകാല റിപ്പോ ഓപറേഷൻ വഴി സ്‌മോൾ ഫിനാൻസ് ബാങ്കുകൾക്ക് 10,000 കോടി രൂപവരെ പുതിയ പദ്ധതി പ്രകാരം ലഭ്യമാക്കും.