തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് എട്ടിന് രാവിലെ ആറു മുതല്‍ മെയ് 16 വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം 41,953 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,75,658 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുളളത്. 58 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്.
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. കര്‍ണാടക തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഒരാഴ്ച മുന്‍പ് തന്നെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. എന്നാല്‍, കേരളം ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ചെയ്തത്. എന്നിട്ടും, രോഗ വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുന്നത്.
ഇരട്ട ജനിതക മാറ്റം വന്ന വൈറസാണ് രാജ്യത്ത് രണ്ടാംതരംഗത്തിന് കാരണമായതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ബി.1.617 എന്ന വകഭേദം വന്ന വൈറസാണ് വ്യാപനത്തിന് കാരണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ജൂൺ മാസത്തോടെ ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് നാല് ലക്ഷത്തിന് മുകളിലാകുമെന്ന് ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.